തിരുവനന്തപുരം: എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി/എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ നാളെ ആരംഭിക്കും. 2971 കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതും. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1,43,557 പേർ സർക്കാർ സ്‌കൂളിലും 2,55,360 പേർഎയ്‌ഡഡ് സ്‌കൂളിലും 28,188 പേർ അൺഎയ്ഡഡ് സ്‌കൂളിലെയും വിദ്യാർത്ഥികളാണ്. ഇത്തവണ ഗൾഫ് മേഖലയിൽ 630 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 285 പേരും പരീക്ഷ എഴുതുന്നുണ്ട്. ഓൾഡ് സ്‌കീമിൽ 26 പേർ പരീക്ഷയെഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്- 28,100. ആലപ്പുഴയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് കുറവ് വിദ്യാർത്ഥികൾ- 1,843 പേർ.
ടി.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ 48 കേന്ദ്രങ്ങളിലായി 2,811 പേരാണ് പരീക്ഷയെഴുതുന്നത്. 2,732 ആൺകുട്ടികളും 212 പെൺകുട്ടികളുമാണ് ഉള്ളത്. എ.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ പരീക്ഷാകേന്ദ്രമായ ചെറുതുരുത്തി കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ 60 കുട്ടികൾ പരീക്ഷയെഴുതും. എസ്.എസ്.എൽ.സി (കേൾവി പരിമിതർ) വിഭാഗത്തിൽ 29 പരീക്ഷാകേന്ദ്രങ്ങളിലായി 224 പേരും ടി.എച്ച്.എസ്.എൽ.സി (കേൾവിപരിമിതി) വിഭാഗത്തിലെ രണ്ട് കേന്ദ്രങ്ങളിലായി എട്ട് പേരുമുണ്ട്. പരീക്ഷകൾ 25ന് അവസാനിക്കും. മൂല്യനിർണയം ഏപ്രിൽ മൂന്ന് മുതൽ 20 വരെ രണ്ട് ഘട്ടങ്ങളിലായി 70 ക്യാമ്പുകളിൽ നടക്കും. മേയ് പകുതിയോടെ പരീക്ഷാഫലം പ്രഖ്യാപിക്കാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |