കോഴിക്കോട്: സൗത്ത് കൊടുവള്ളിയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് തീപിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. ബാലുശ്ശേരി കിനാലൂർ കാരപ്പറമ്പിൽ കെ.പി. ജാസിർ (40), കണ്ണാടിപ്പൊയിൽ മുരിങ്ങനാട്ടുചാലിൽ അഭിനന്ദ് (22) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 4.30നാണ് സംഭവം.
ഒരാളുടെ മൃതദേഹം ബൈക്കിനും വൈദ്യുതി തൂണിനുമിടയിൽ കുടുങ്ങി പൂർണമായും കത്തിയ നിലയിലായിരുന്നു. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ രണ്ടാമത്തെയാളെ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് പെട്രോൾ തെറിച്ചുണ്ടായ സ്പാർക്ക് മൂലമാണ് തീപിടിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാഹനത്തിലെ പെട്രോൾ ടാങ്കിന് അടപ്പുണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
മരിച്ച രണ്ടുപേരും വിവിധ പൊലീസ് സ്റ്റേഷനുകളിലായി മോഷണം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതികളാണ്. നരിക്കുനി അഗ്നിരക്ഷാസേനയും ഫോറൻസിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. സി.സി.ടി.വി അടക്കമുള്ളവ പരിശോധിച്ചാൽ മാത്രമേ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുകയുള്ളൂവെന്ന് കൊടുവള്ളി പൊലീസ് വ്യക്തമാക്കി. ഓട്ടോഡ്രെെവറായ ശശിയുടേയും ഖാദി തൊഴിലാളി സന്ധ്യയുടേയും മകനാണ് അഭിനന്ദ്. അശ്വന്താണ് സഹോദരൻ. ആലിക്കോയയുടേയും റംലബീവിയുടേയും മകനാണ് ജാസിർ. സജ്നയാണ് ഭാര്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |