കൊല്ലത്തിനും കൊട്ടാരക്കരയ്ക്കും ഇടയിലുള്ള ഒരു സ്ഥലത്ത് സ്‌റ്റേജ് ഷോ അവതരിപ്പിക്കാൻ പോയ അനുഭവം വിവരിച്ച് നടൻ ടിനി ടോം. ഒരു മെഗാ ഷോയ്ക്കായിരുന്നു സംഘാടകർ ക്ഷണിച്ചത്. പരിപാടിയിലേക്കുള്ള ഓർക്കസ്ട്രായെ വിളിച്ചപ്പോഴാണ് ആ നാടിനെ കുറിച്ച് അവർ പറഞ്ഞ അഭിപ്രായം തന്നെ ഞെട്ടിച്ചതെന്ന് ടിനി ടോം വ്യക്തമാക്കി. എന്നാൽ പിന്നീട് വലിയ സുരക്ഷയോടെ അവിടെ പരിപാടി അവതരിപ്പിച്ചെന്നും അവർ പറഞ്ഞതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ടിനി ടോം കൗമുദി മൂവിസിന്റെ പ്രത്യേക പരിപാടിയിൽ പറഞ്ഞു.
ടിനിയുടെ വാക്കുകളിലേക്ക്...
'ഒരു മെഗാ ഷോ അവതരിപ്പിക്കാനായിരുന്നു സംഘാടകർ ആവശ്യപ്പെട്ടത്. പരിപാടിയുടെ അഡ്വാൻസ് വരെ വാങ്ങിച്ചു. ഷോയിലേക്കുള്ള ഓർക്കസ്ട്രാ ചെയ്യുന്നത് ലിനുവായിരുന്നു. ലിനുവിനെ വിളിച്ച് പരിപാടി ഈ സ്ഥലത്താണെന്ന് പറഞ്ഞപ്പോൾ പിന്നെ കുറേ നേരം സംസാരമില്ല. പിന്നീട് ലിനു പറഞ്ഞത്, ചേട്ടാ ആ സ്ഥലത്തേക്ക് ഞങ്ങളില്ല എന്നാണ്. ആ സ്ഥലത്തെ കുറിച്ച് ചേട്ടന് അറിയില്ലേ എന്നും ലിനു ചോദിച്ചു, ചേട്ടൻ ഒന്ന് അന്വേഷിച്ചു നോക്കൂ എന്നും പറഞ്ഞാണ് ലിനു ഫോൺ കട്ട് ചെയ്തത്'.
'മറ്റൊരു സുഹൃത്തിനെ ഈ സ്ഥലത്തെ കുറിച്ചു ചോദിച്ചപ്പോൾ അവനും ചോദിക്കുന്നത് ചേട്ടന് ഈ സ്ഥലത്തെ കുറിച്ച് അറിയില്ലേ എന്നാണ്. അവസാനം ഞാൻ വീണ്ടും ലിനുവിനെ വിളിച്ചു. ലിനുവിനോട് എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു, 'ചേട്ടാ അവിടെ പ്രോഗ്രാം സക്സസ് ആയാലും, അവിടുത്തെ ഒരു നേർച്ച നമ്മളെ കല്ലെറിയലാണ്. പരിപാടി അവതരിപ്പിക്കുന്നവരെ കല്ലെറിയും പോലും'
'കാരണം, അവിടെ കൊടുക്കുന്ന നിവേദ്യം മദ്യമാണ്. ആ മദ്യം കഴിച്ചതിന് ശേഷം അവർ ആഘോഷിക്കുന്നത് ഇങ്ങനെയാണ്. വെറുതെ കല്ലെടുത്ത് എറിയും, അതാണ് അവരുടെ ആഘോഷം. ഞങ്ങളൊക്കെ ഓടി രക്ഷപ്പെട്ടതാണെന്ന് ലിനു പറഞ്ഞു. ഞാൻ പിന്നീട് കോട്ടയം നസീറിനെ വിളിച്ചു. അത് അവിടുത്തെ ഒരു ചടങ്ങാണെന്ന് നസീറും പറഞ്ഞു. നസീറൊക്കെ അവിടെ പരിപാടിക്ക് പോയത് വലിയ സുരക്ഷയിലാണ്'- ടിനി പറഞ്ഞു.
എന്നാൽ പിന്നീട് പരിപാടിയുടെ സംഘാടകർ നേരിട്ടെത്തി എല്ലാ സുരക്ഷയും ഒരുക്കാമെന്ന് പറഞ്ഞെന്നും അവിടെ പരിപാടി അവതരിപ്പിച്ചപ്പോൾ മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും ടിനി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |