പത്തനംതിട്ട : പത്തനംതിട്ടയിലെ എൻ.ഡി എ സ്ഥാനാർത്ഥി അനിൽ ആന്റണിക്ക് സഭാനേതാക്കളുടെ പിന്തുണയില്ലെന്നും അതുണ്ടാക്കി കൊടുക്കാനായി പ്രവർത്തിക്കുമെന്നും പി.സി. ജോർജ്. പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങുന്നതിന് മുൻപ് പി.സി.ജോർജിനെ കാണാൻ അനിൽ ആന്റണി വീട്ടിലെത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം, അനിലിനോട് മറ്റൊരു എതിർപ്പുമില്ലെന്നും പി.സി. ജോർജ് പറഞ്ഞു . പി.സി. ജോർജിന്റെ അനുഗ്രഹം വാങ്ങി തുടങ്ങാൻ കഴിഞ്ഞത് ഭാഗ്യമെന്നും പിണക്കമെന്നത് മാദ്ധ്യമ സൃഷ്ടിയാണെന്നും അനിൽ ആന്റണി പറഞ്ഞു അനിൽ ആന്റണിയെ മധുരം നൽകി സ്വീകരിച്ച ജോർജ് പ്രചാരണത്തിന് ഇറങ്ങുമെന്നും അറിയിച്ചു. പ്രചാരണത്തിന് താനുണ്ടാകും. താൻ മത്സരിക്കുമ്പോൾ ഉണ്ടാകുന്നത് പോലത്തെ പിന്തുണ അനിൽ ആന്റണിക്ക് സഭാ നേതൃത്വങ്ങളിൽ നിന്ന് കിട്ടിയേക്കില്ല. അതിനായി താൻ പ്രവർത്തിക്കും. ഇന്ന് വൈകിട്ടോടെയാണ് പി.സി. ജോർജിന്റെ വീട്ടിൽ അനിൽ ആന്റണിയെത്തിയത്.
പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് അനിലിന്റെ സന്ദർശനം.പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട അനിൽ ആന്റണിക്ക് വിജയിക്കുക ദുഷ്‌കരമായിരിക്കുമെന്ന് പി സി ജോർജ് നേരത്തേ പറഞ്ഞിരുന്നു. 'പാർട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാർത്ഥിയായി നിർത്തിയാലും പിന്തുണയ്ക്കും. അനിൽ ആന്റണിക്ക് പത്തനംതിട്ടയോട് എന്താണിത്ര പ്രിയമെന്ന് അറിയില്ല. അനിൽ ആന്റണിയെ സ്ഥാനാർത്ഥിയെന്ന് ജനങ്ങളോട് ബോദ്ധ്യപ്പെടുത്തേണ്ടി വരുന്നത് ഗതികേടാണ്' എന്നായിരുന്നു കഴിഞ്ഞദിവസം പി സി ജോർജ് പറഞ്ഞത്.
അതേസമയം പി സി ജോർജിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. രൂക്ഷമായി പ്രതികരിച്ചിരുന്നു. 'ഭാഷയിൽ മിതത്വം പാലിക്കണം. പി സി ജോർജിനെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം. പാർട്ടി എല്ലാം മനസിലാക്കുന്നുണ്ട്. അനിൽ ആന്റണിയെ അറിയാത്ത ആരും കേരളത്തിലില്ല. മികച്ച സ്ഥാനാർത്ഥിയാണ് അനിൽ.' എന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |