പൂക്കോട് (വയനാട്): സിദ്ധാർത്ഥിനെ പൂക്കോട് വെറ്ററിനറി കോളേജ് ക്യാമ്പസിലെ കുന്നിൽമുകളിൽ വച്ചാണ് ആദ്യമായി മർദ്ദിച്ചതെന്ന് രണ്ട് പ്രതികളുടെ മൊഴി. വിചാരണയ്ക്ക് തുടക്കമിട്ടതും ഇവിടെ വച്ചായിരുന്നു. പ്രതികളായ രഹാൻ ബിനോയ്, എസ്.ഡി. ആകാശ് എന്നിവരെ ഇവിടെ എത്തിച്ച് തെളിവെടുത്തപ്പോഴാണ് മൊഴി നൽകിയത്.
ഫെബ്രുവരി 16ന് രാത്രിയാണ് എം.മുഹമ്മദ് ഡാനിഷ് ഉൾപ്പെടെയുള്ളവരുമായി
സിദ്ധാർത്ഥിനെ കോളേജ് ഹോസ്റ്റലിന്റെ വലതുഭാഗത്ത് 300 മീറ്റർ അകലെയുള്ള കുന്നിൻ മുകളിലെത്തിച്ചതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. അവിടെ കേസിലെ മറ്റൊരു പ്രതിയായ ആർ.എസ്. കാശിനാഥൻ കാത്തു നിന്നിരുന്നു. തുടർന്നായിരുന്നു വിചാരണയും ക്രൂരമർദ്ദനവും.
അന്ന് പകൽ മുഴുവൻ സിദ്ധാർത്ഥ് ഹോസ്റ്റലിൽ തന്നെയായിരുന്നു. സ്‌പോർട്സ് ഡേ ആയതിനാൽ മറ്റു വിദ്യാർത്ഥികൾ ആ സമയം ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ല.
കുന്നിൻ മുകളിൽ നിന്നും സിദ്ധാർത്ഥിനെ നേരെ എത്തിച്ചത് ഹോസ്റ്റലിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഷാന്റെ ഇരുപത്തിയൊന്നാം നമ്പർ മുറിയിലേക്കാണ്. ഇവിടെ വച്ചും ക്രൂരമായി മർദ്ദിച്ചുവെന്നും പ്രതികൾ മൊഴി നൽകി. കേസിലെ മറ്റൊരു പ്രതി സിൻജോ ജോൺസനെ കഴിഞ്ഞ ദിവസം ഈ മുറിയിൽ എത്തിച്ച് തെളിവെടുത്തിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ടി.എൻ.സജീവന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. മറ്റ് പ്രതികളെയും അടുത്ത ദിവസങ്ങളിൽ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |