ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വന്തമായി കുടുംബമില്ലാത്തതാണ് പ്രശ്‌നമെന്ന ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ പരാമർശത്തിനു മറുപടിയുമായി ബി.ജെ.പി. ‘മോദി കാ പരിവാർ’(മോദിയുടെ കുടുംബം) എന്ന പേരിൽ പാർട്ടി പ്രചാരണം ആരംഭിച്ചു.
രാജ്യത്തെ 140 കോടി ജനങ്ങളാണ് തന്റെ കുടുംബമെന്ന് തെലങ്കാനയിൽ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ച് രാജ്യം മുഴുവൻ പ്രധാനമന്ത്രി മോദിയുടെ കുടുംബമാണെന്ന് വിശദീകരിക്കാനാണ് ബി.ജെ.പി നീക്കം. കേന്ദ്രമന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ എല്ലാ പ്രമുഖ നേതാക്കളും സമൂഹമാദ്ധ്യമ അക്കൗണ്ടിൽ പേരിനൊപ്പം 'മോദിയുടെ കുടുംബം" എന്നു ചേർത്തു.
ഞായറാഴ്‌ച പാട്‌നയിൽ നടന്ന 'ഇന്ത്യ" സഖ്യത്തിന്റെ റാലിയിലാണ് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് കുടുംബവാഴ്‌ച ആരോപിക്കുന്ന പ്രധാനമന്ത്രിയെ വിമർശിച്ചത്. നരേന്ദ്രമോദിക്ക് സ്വന്തമായി കുടുംബം ഇല്ലെങ്കിൽ ഞങ്ങൾ എന്തുചെയ്യും? രാമക്ഷേത്രത്തെക്കുറിച്ച് വീമ്പിളക്കുന്ന മോദി യഥാർത്ഥ ഹിന്ദു അല്ലെന്നും ലാലു പറഞ്ഞു. ഹിന്ദു പാരമ്പര്യത്തിൽ, മാതാപിതാക്കളുടെ മരണശേഷം മകൻ തലയും താടിയും വടിക്കണം. അമ്മ മരിച്ചപ്പോൾ മോദി അതു ചെയ്‌തില്ലെന്നും ലാലു കൂട്ടിച്ചേർത്തു.
2019ൽ പ്രധാനമന്ത്രിക്കെതിരായ കോൺഗ്രസ് ആരോപണങ്ങളെയും ബി.ജെ.പി ഇങ്ങനെയാണ് നേരിട്ടത്. അന്ന് പ്രതിരോധ ഇടപാടുകളിലെ അഴിമതി ആരോപിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്കെതിരെ 'ചൗക്കിദാർ ചോർ ഹേ"(കാവൽക്കാരൻ കള്ളനാണ്) മുദ്രാവാക്യമുയർത്തിയിരുന്നു. 'മേം ഭീ ചൗക്കിദാർ"(ഞാനും കാവൽക്കാരനാണ്) എന്ന മുദ്രാവാക്യവുമായാണ് ബി.ജെ.പി അതിനെ നേരിട്ടത്.
140 കോടി ജനങ്ങൾ എന്റെ കുടുംബം: മോദി
തന്റെ ജീവിതം തുറന്ന പുസ്തകം പോലെയാണെന്നും ജനങ്ങൾക്ക് അതറിയാമെന്നും തെലങ്കാനയിലെ റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു. നാടിനുവേണ്ടി ജീവിക്കണമെന്ന സ്വപ്‌നവുമായാണ് കുട്ടിക്കാലത്ത് വീടുവിട്ടിറങ്ങിയത്. ഇന്ന് എന്റെ ഇന്ത്യയാണ് എന്റെ കുടുംബം. രാജ്യത്തെ കോടിക്കണക്കിനു പെൺമക്കളും അമ്മമാരും സഹോദരിമാരും രാജ്യത്തെ എല്ലാ പാവപ്പെട്ടവനും എന്റെ കുടുംബമാണ്. ആരുമില്ലാത്തവരും മോദിയുടെ ബന്ധുക്കളാണ്. മോദി അവരുടേതുമാണ്. അഴിമതിയിലും സ്വജനപക്ഷപാതത്തിലും പ്രീണനത്തിലും ആണ്ടിരിക്കുന്ന 'ഇന്ത്യ" സഖ്യ നേതാക്കൾ പരിഭ്രാന്തരാകുകയാണ്. അവരുടെ കുടുംബവാഴ്‌ചയെ ചോദ്യം ചെയ്യുമ്പോൾ മോദിക്ക് കുടുംബമില്ലെന്ന് പറയുന്നു. പ്രധാനമന്ത്രി പറഞ്ഞു.
സുധാംശു ത്രിവേദി, ബി.ജെ.പി എംപി
പ്രധാനമന്ത്രിയായത് മുതൽ മോദി അതിർത്തിയിൽ സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്. കുടുംബത്തെ ഉപേക്ഷിച്ച് രാജ്യത്തിനായി സ്വയം സമർപ്പിച്ച ജീവിതമാണത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |