കുന്നംകുളം: കടവല്ലൂർ വേമ്പൻപടവ് പാടശേഖരങ്ങളിലെ 100 ഏക്കർ നെൽക്കൃഷിയെ രക്ഷിക്കണമെങ്കിൽ വേനൽമഴ കനിയണം. മറ്റ് രീതിയിൽ വെള്ളം ലഭിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചെന്ന് കർഷകർ പരിഭവപ്പെടുന്നു. നിറഞ്ഞു കിടക്കേണ്ട തോടുകൾ വറ്റിവരണ്ടു. തോടുകളിൽ വെള്ളം സംഭരിക്കാൻ സാധിക്കാത്തതാണ് സ്ഥിതി മോശമാക്കിയത്.
ഒതളൂർ ബണ്ടിൽ ശേഖരിച്ചിരുന്ന വെള്ളം അശാസ്ത്രീയ വിതരണം മൂലം പാഴായി. 2 മാസം മുൻപ് 4 ദിവസം പമ്പിംഗ് നടത്തിയ വെള്ളം മാത്രമാണ് വേമ്പൻപടവ് പാടശേഖരത്തിലെ കൃഷിക്ക് ലഭിച്ചത്. 2 ദിവസം കൂടി പമ്പിംഗ് നടത്തിയിരുന്നെങ്കിൽ ഇത്രയും വലിയ തോതിൽ കൃഷിനാശം ഉണ്ടാകുമായിരുന്നില്ല. തോട്ടിലെ വെള്ളം അനധികൃതമായി മറ്റിടങ്ങളിലേക്ക് തുറന്നുവിട്ടതും പ്രശ്‌നം രൂക്ഷമാക്കിയെന്ന് കർഷകർ പറയുന്നു.
ഒരു മാസമായി ഒരിറ്റു വെള്ളം പോലും നെൽച്ചെടികൾക്കു ലഭിച്ചിട്ടില്ല. പലയിടത്തും ചെടികൾ ഉണങ്ങി. പച്ചപ്പു കാണുന്ന ഭാഗങ്ങളിൽ ഒരാഴ്ചയ്ക്കകം വെള്ളം എത്തിയില്ലെങ്കിൽ ഉണങ്ങുമെന്ന ഭീതിയിലാണ്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാകും അങ്ങനെയെങ്കിൽ സംഭവിക്കുക. കടം വാങ്ങിയാണ് പലരും കൃഷിയിറക്കിയത്. പാട്ടത്തിനു സ്ഥലമെടുത്ത് അഞ്ചും പത്തും ഏക്കർ കൃഷി ചെയ്തവരുണ്ട്.
ചിലയിടത്ത് ജലസമൃദ്ധി,
ജലസേചനം പൂർണമായി നിലച്ചതോടെ നെൽക്കൃഷി ഉണങ്ങിത്തുടങ്ങി. കഴിഞ്ഞ മാസം ഒരുതുള്ളി വെള്ളം പോലും നെൽച്ചെടികൾക്ക് ലഭിച്ചില്ലെന്ന് കർഷകർ പറഞ്ഞു. വെള്ളത്തിന് ആശ്രയിക്കുന്ന തോടുകൾ പൂർണമായി വറ്റി. പല കർഷകരും പാടത്തേക്ക് വരുന്നത് നിറുത്തി. നൂറടി തോട്ടിലെ വെള്ളം പാടശേഖരങ്ങളുടെ ആവശ്യം അനുസരിച്ച് വിതരണം ചെയ്യുന്നതിൽ വരുത്തിയ അലംഭാവമാണ് കൃഷി നാശത്തിനു കാരണം.
മറ്റു ചില പാടശേഖരങ്ങളിൽ കൊയ്ത്തിനു പാകമായ പാടങ്ങളിലും ജലസമൃദ്ധിയാണ്. അനാവശ്യമായി ഈ ഭാഗത്തേക്കു വെള്ളം എത്തിച്ചുവെന്നാണ് വേമ്പൻപടവിലെ കർഷകരുടെ ആരോപണം. ഈ പാടശേഖരങ്ങളിൽ കൂടുതലുള്ള വെള്ളം തിരിച്ച് കടവല്ലൂരിലേക്ക് പമ്പ് ചെയ്യാനുള്ള നടപടികൾ ഉണ്ടായാൽ കുറച്ചെങ്കിലും കൃഷി രക്ഷിക്കാം എന്നാണ് കർഷകരുടെ പക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |