ന്യുഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയലിന്റെ രാജിക്ക് പിന്നാലെ പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കാൻ കേന്ദ്രസർക്കാർ യോഗം വിളിച്ചു. ഈ മാസം 14ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് യോഗം,
ഗോയലിന്റെ രാജിയോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ മാത്രമാണ് അവശേഷിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷണർ ആയിരുന്ന അനൂപ് ചന്ദ്ര പാണ്ഡെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വിരമിച്ചതിനെ തുടർന്ന് മൂന്നംഗ കമ്മിഷനിൽ ഒരൊഴിവ് നിലവിലുണ്ടായിരുന്നു. രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ ഒന്നിച്ച് നിയമിക്കേണ്ട സാഹചര്യമാണ്.തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് അതുണ്ടായേക്കും.
ആരോഗ്യം അടക്കം വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമായി ഗോയൽ ചൂണ്ടിക്കാട്ടിയതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. അടുത്തയാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നതിനിടെ രാജി വയ്ക്കുന്നത് ഒഴിവാക്കാൻ ഉന്നത തലത്തിൽ സമ്മർദ്ദമുണ്ടായെങ്കിലും ഗോയൽ വഴങ്ങിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രസർക്കാരുമായി അദ്ദേഹത്തിന് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നതായി കേൾക്കുന്നു. ഇലക്ടറൽ ബോണ്ടിലെ വിവരങ്ങൾ നൽകുന്നതിൽ എസ്.ബി.ഐ സമയം നീട്ടിചോദിച്ചത്, ബംഗാളിലെ കേന്ദ്ര സേനയുടെ വിന്യാസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായി സൂചനയുണ്ട്.
ബംഗാളിൽ മാർച്ച് നാല് ,അഞ്ച് തീയതികളിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ സന്ദർശനം നടത്തിയിരുന്നു. ചർച്ചകളിൽ പങ്കെടുത്തെങ്കിലും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുമായി ചേർന്നുള്ള വാർത്താസമ്മേളനത്തിൽ ഗോയൽ പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് രാജി സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |