മോട്ടോർ വാഹന വകുപ്പ് പെട്ടെന്നൊരു ദിവസമാണ് ഡ്രൈവിംഗ് ടെസ്റ്റിന് ആവശ്യമായ ഗ്രൗണ്ട് സജ്ജമാക്കേണ്ടതും ട്രാക്കുകൾ ഒരുക്കേണ്ടതുമെല്ലാം ഡ്രൈവിംഗ് സ്കൂളുകാരാണെന്ന നിർദേശം മുന്നോട്ടുവച്ചത്. പ്രതിഷേധം ഉയർന്നതോടെ ആ നിർദേശം ചുരുട്ടിക്കൂട്ടി ഏറിഞ്ഞു. പകരം, പുതുക്കിയ മാർഗ്ഗനിർദേശങ്ങൾ അനുസരിച്ച് ഡ്രൈവിംഗ് ടെസ്റ്റിന് സ്ഥലമൊരുക്കാൻ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിക്കൊണ്ട് ഉത്തരവുമിറങ്ങി. എല്ലാം മേയ് ഒന്നിനു മുമ്പുതന്നെ വേണമെന്നാണ് മുകളിൽ നിന്നുള്ള നിർദേശം!
മാർച്ച് ഒന്നിനാണ് പുതിയ നിർദേശം വന്നതെങ്കിലും ഇതുവരെ ഒരു സ്ഥലം പോലും കണ്ടുപിടിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. മേയ് ഒന്ന് മുതൽ ടെസ്റ്റിന്റെ എണ്ണം 30 ആക്കുമെന്നാണ് ഗതാഗതമന്ത്രി കെ.ബി. ഗണേശ്‌കുമാർ പറഞ്ഞത്. അതുതന്നെ എങ്ങനെ പ്രയോഗികമാക്കാമെന്ന് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ തലപുകയ്ക്കുമ്പോഴാണ് ടെസ്റ്റ് ഉടനെ 50 പേർക്കാക്കി പരിമിതപ്പെടുത്തണമെന്ന നിർദേശം മന്ത്രി മുന്നോട്ടു വച്ചത്. അതാണ് കഴിഞ്ഞ വ്യാഴാഴ്ച സംസ്ഥാനവ്യാപകമായ പ്രതിഷേധങ്ങളുണ്ടാകൻ കാരണമായത്.
ഇതോടെ ബുധനാഴ്ച രാത്രി ഇറക്കിയ നിർദ്ദേശം വ്യാഴാഴ്ച വൈകിട്ട് പിൻവലിച്ചു. ഒപ്പം ഒരു പുതിയ നിർദേശം കൂടി വച്ചു. ടെസ്റ്റ് രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെ തുടരുമെന്ന്. സാധാരണ, ഉച്ചയ്ക്കു മുമ്പ് ടെസ്റ്റ് അവസാനിക്കേണ്ടതാണ്. ടെസ്റ്റിന് എത്തുന്നവർക്കും ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർക്കും ഒരേസമയമുള്ള 'പണി'യാണ് പുതിയ നിർദേശം. ശേഷം ഇന്നലെ വരെ അവധി ദിവസമായതിനാൽ ടെസ്റ്റ് ഇല്ലായിരുന്നു. ഇന്നു മുതൽ ടെസ്റ്റ് വീണ്ടും ആരംഭിക്കും. വൈകിട്ടുവരെ കാത്തിരിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയെന്ന് ഇന്നറിയാം.
സൂചനകൾ പ്രകാരം ഡ്രൈവിംഗ് പരിശീലന രംഗത്ത് വൻകിടക്കാരെ കൊണ്ടുവരുന്നതിനുള്ള വഴിയൊരുക്കലാണ് ഇപ്പോൾ നടക്കുന്നത്.
കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി അക്രിഡറ്റഡ് ഡ്രൈവിംഗ് സ്കൂളുകൾ കേന്ദ്ര സർക്കാർ നിർബന്ധമാക്കാനിരിക്കുകയാണ്. വൻ തുക മുതൽമുടക്കു വരുന്ന അക്രിഡിറ്റഡ് സ്കൂളുകൾ നിലവിൽ വരുന്നതോടെ ഇപ്പോഴത്തെ ലൈസൻസിനു വേണ്ടിയുള്ള ടെസ്റ്റിംഗ് സംവിധാനമാകെ മാറും. കേന്ദ്ര സർക്കാർ പദ്ധതി അനുസരിച്ച് അക്രിഡിറ്റഡ് സ്കൂളുകളിൽ പരിശീലനം കഴിയുന്നവർ ലൈസൻസുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഇപ്പോഴത്തെ രീതിയിലുള്ള ടെസ്റ്റുകളൊക്കെ മാറുകയും ചെയ്യും. ഈ നീക്കം മനസിലാക്കി ചില സ്ഥാപനങ്ങൾ സഹകരണസംഘത്തിന്റെ പേരിൽ അക്രിഡറ്റഡ് സ്കൂളുകൾ ആരംഭിക്കാൻ നീക്കം നടത്തുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് കേന്ദ്രം മോട്ടോർ വാഹന നിയമം ഭേഗഗതി ചെയ്യുന്ന നടപടികൾ നിറുത്തിവച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിനു ശേഷമുള്ള കേന്ദ്രത്തിന്റെ നടപടി അറിഞ്ഞ ശേഷം പരിഷ്കാരം തുടങ്ങുന്നതായിരുന്നു ഉചിതം. അതിനു പകരം ഓരോ ദിവസം ഓരോ നിർദേശങ്ങളൊക്കെ നൽകുന്നത് വാഹനമോടിച്ച് ലൈസൻസ് എടുക്കാനെത്തുന്നവരെ വലയ്ക്കാൻ മാത്രമെ ഉപകരിക്കൂ.
റോഡ് വക്കിലും
പുറമ്പോക്കിലും
പുതിയതായി സ്ഥലം കണ്ടെത്തേണ്ടിവരുന്ന സാഹചര്യത്തിൽ റവന്യു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടാനാണ് ട്രാൻസ്പോർട്ട് കമ്മിഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. മറ്റു മാർഗ്ഗമില്ലെങ്കിൽ സ്വകാര്യഭൂമിയും പരിഗണിക്കാം. ഇതിന് ചെലവാകുന്ന തുക എങ്ങനെ കണ്ടെത്തണമെന്നത് സംബന്ധിച്ചുള്ള വിശദീകരണം ഇതു സംബന്ധിച്ച് പുറത്തിറങ്ങിയ സർക്കുലറിൽ ഇല്ല.
നിലവിൽ ഒമ്പതിടത്തു മാത്രമാണ് മോട്ടോർവാഹന വകുപ്പിന് സ്വന്തം ഡ്രൈവിംഗ് ടെസ്റ്റിംഗ് കേന്ദ്രങ്ങളുള്ളത്. ശേഷിക്കുന്ന 77 സ്ഥലങ്ങളിൽ റവന്യു പുറമ്പോക്കിലും റോഡ് വക്കിലുമൊക്കെയാണ് പരിശോധന നടക്കുന്നത്. സർക്കുലർ പ്രകാരമുള്ള പുതിയ രീതിയിൽ ടെസ്റ്റ് നടത്തുന്നതിനുള്ള സ്ഥലസൗകര്യം മിക്കയിടത്തുമില്ല.
കയറ്റത്തിൽ നിറുത്തി, വാഹനം മുന്നോട്ട് എടുക്കുന്ന ഗ്രേഡിയന്റ് ടെസ്റ്റ് ഉൾപ്പെടെ നടത്തണമെങ്കിൽ ട്രാക്ക് കോൺക്രീറ്റോ ഇന്റർലോക്കോ ചെയ്യേണ്ടിവരും. ഇതിനുള്ള തുക എങ്ങനെ കണ്ടെത്തുമെന്നത് സംബന്ധിച്ചുള്ള മാർഗ്ഗ നിർദേശങ്ങളും സർക്കുലറിലില്ല. സർക്കാർ ഉടമസ്ഥതയിലോ വ്യക്തമായ കരാറിലോ ഇല്ലാത്ത സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഉദ്യോഗസ്ഥർക്ക് പരിമിതികളുണ്ട്. ഇതിലും വ്യക്തതയില്ല.
സ്ഥലമുണ്ട്;
തയ്യാറല്ല!
കേന്ദ്ര സർക്കാർ നിർദേശിക്കുന്നതു പോലുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങൾ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളുടെ സ്ഥലത്ത് ആരംഭിക്കാനാകും. തറവാടക ഇനത്തിൽ നിശ്ചിത തുക സ്ഥാപനങ്ങൾക്ക് നൽകിയാൽ മതിയാകും. ഇത്തരം നിർദേശങ്ങൾ നേരത്തെ തന്നെ ഗതാഗതവകുപ്പിന് മുന്നിലെത്തിയിരുന്നെങ്കിലും ഒടുവിൽ അട്ടിമറിക്കപ്പെടുകയായിരുന്നു.
കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശം വന്നപ്പോൾത്തന്നെ സ്വകാര്യ സ്ഥാപനങ്ങൾ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. നിലവിലെ ഡ്രൈവിംഗ് പഠനം അശാസ്ത്രീയമാണെന്ന റിപ്പോർട്ടുകൾ സർക്കാരിന്റെ പക്കൽ നേരത്തേ തന്നെ ലഭിച്ചിരുന്നതാണ്. അന്നൊന്നും ഡ്രൈവിംഗ് പരിശീലന രീതിയിൽ മാറ്റങ്ങൾ നിർദേശിക്കാതെയാണ് ഇപ്പോൾ ധൃതിപിടിച്ചുള്ള നടപടി.
കോക്കസ്
ഉണ്ടോ?
ആറുമിന്നിട്ടുകൊണ്ട് ഒരാളുടെ ഡ്രൈവിംഗ് കഴിവ് വിലയിരുത്തുന്ന പരിശോധനയാണ് നടക്കുന്നതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് മന്ത്രി ഗണേശ്കുമാർ പറയുന്നത്. വലിയ കോക്കസാണ് പിന്നിലുള്ളത്. ഉദ്യോഗസ്ഥരിൽ ചിലരും കൂട്ടുനിൽക്കുന്നുണ്ട്. വാഹനം ഓടിക്കാനല്ല; ആളെക്കൊല്ലാനുള്ള ലൈസൻസാണ് കൊടുക്കുന്നതെന്നും, ഇത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു.
ആർ.ടി. ഓഫീസുകൾ കേന്ദ്രീകരിച്ച് കോക്കസുകൾ ഉണ്ടെന്നു പറയുന്നത് അതു നിയന്ത്രിക്കേണ്ട വകുപ്പ് മന്ത്രി തന്നെയാണ്. അതിനു പൊരിവെയിലത്ത് ടെസ്റ്റിന് എത്തുന്നവരെ അവസരം വരുന്നതും കാത്ത് നിറുത്തിക്കുന്നത് എന്തിനാണ്? ലേണേഴ്സ് പരീക്ഷയിലും മാറ്രം വരുത്താനാണ് ആലോചന. ലേണേഴ്സ് കിട്ടാനും കാത്തിരിക്കണം. അതു കിട്ടിക്കഴിഞ്ഞ് ടെസ്റ്റ് പാസാകാനും കാത്തിരിക്കണം!
(ബോക്സ്)
ദേ വന്നു,
ദാ പോയി
ഡ്രൈവിംഗ് ടെസ്റ്റിന് ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാമെന്ന് കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് വന്നതനുസരിച്ച് നേരത്തെ ഇവിടേയും ഇ- കാറുകൾ അനുവദിച്ചതായിരുന്നു. എന്നാൽ ചില ആർ.ടി.ഓഫീസുകളിൽ ഗിയർ ഉള്ള കാർ തന്നെ വേണമെന്ന് നിർബന്ധം പിടിച്ചു. ഇതു സംബന്ധിച്ച് പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയപ്പോൾ ഇ.വി, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ അനുവദിച്ചുകൊണ്ട് 2023 മാർച്ച് 17ന് ട്രാൻസ്പോർട്ട് കമ്മിഷണർ സർക്കുലർ ഇറക്കി.
എന്നാൽ വകുപ്പ് മന്ത്രി മാറിയതോടെ അതു പാടില്ലെന്നും, ഗിയറുള്ള കാറുകൾ തന്നെ വേണെമെന്നും കാണിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർ സർക്കുലർ ഇറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |