രണ്ടാം ലോകമഹായുദ്ധകാലത്ത് ലോകത്തിലെ വമ്പൻ സ്വാധീനശക്തികളിലൊന്നായിരുന്നു യുഎസ്‌എസ്‌ആർ അഥവാ സോവിയറ്റ് യൂണിയൻ എന്ന രാഷ്‌ട്രം. പിന്നീട് 1991ൽ ഈ രാഷ്‌ട്രം വിഘടിച്ച് പലപല രാജ്യങ്ങളായി. അത്തരത്തിൽ സോവിയറ്റ് യൂണിയനിൽ നിന്നുമുണ്ടായ ഒരു രാജ്യമാണ് തുർക്ക്‌മെനിസ്ഥാൻ. സ്വാതന്ത്ര്യം നേടിയിട്ട് മൂന്നര പതിറ്റാണ്ടിനടുത്തായ ഈ രാജ്യത്ത് ലോകത്തെവിടെയും ഇല്ലാത്ത ചില വിചിത്ര കാഴ്‌ചകളുണ്ട്.
ലോകത്ത് വളരെ കുറച്ച് സഞ്ചാരികൾ സന്ദർശിക്കുന്ന ഒരു രാജ്യമാണ് തുർക്ക്‌മെനിസ്ഥാൻ. വലിയ നിർമ്മിതികളുണ്ടെങ്കിലും ഇവയ്‌ക്ക് സവിശേഷതകൾ ഉണ്ടെങ്കിലും ഇവിടുത്തെ വിചിത്ര നിയമങ്ങൾ സന്ദർശകരെ അകറ്റുന്നു.
എല്ലാം വെളുത്ത മാർബിൾ കൊട്ടാരങ്ങൾ
രാജ്യ തലസ്ഥാനമായ അഷ്‌ഗബാത്തിൽ നിരവധി വമ്പൻ നിർമ്മിതികളുണ്ട്. എന്നാൽ ഇവയെല്ലാം വെളുത്ത നിറത്തിലാണ്. വിലയേറിയ വെളുത്ത മാർബിളുകൾ കൊണ്ടാണ് കെട്ടിടങ്ങളെല്ലാം നിർമ്മിച്ചിരിക്കുന്നത്. 543 മാർബിൾ മാളികകളാണ് ഇവിടെയുള്ളത്. 2013ൽ ഇക്കാര്യത്തിന് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ കയറിപ്പറ്റാനും കഴിഞ്ഞു. 4.5 മില്യൺ സ്‌ക്വയർ കിലോമീറ്ററിലാണ് ഇവ സ്ഥിതിചെയ്യുന്നത്. എന്നാൽ വലിയ കെട്ടിടങ്ങൾ ഉണ്ടെന്നേയുള്ളൂ ഇവയിൽ പലതിലും തീരെ ആൾതാമസമില്ല.
ലോകത്തിൽ ഏറ്റവും വലിയ കൊടിമരം
ലോകത്തിലെ ഏറ്റവും വലിയ കൊടിമരം അഷ്‌ഗബാറ്റിലാണ്. മാത്രമല്ല ലോകത്തിൽ ഏറ്റവും വലിയ ഫൗണ്ടൻ കോംപ്ളക്സും തുർക്ക്‌മെനിസ്ഥാനിലാണ്.
കറുത്ത കാറുകൾ വേണ്ട
രാജ്യതലസ്ഥാന നഗരത്തിൽ കറുത്ത കാറുകൾക്ക് പ്രവേശനമില്ല. രാജ്യത്തെ മുൻ പ്രസിഡന്റ് ഗുർബാംഗുലി ബെർഡിമുഖമെദോവ് ആണ് ഈ ഉത്തരവിറക്കിയത്. കറുത്ത കാറുകൾ ഭാഗ്യക്കേടാണ് എന്ന വിശ്വാസത്തിന്റെ പുറത്താണ് ഈ തീരുമാനം. മാത്രമല്ല വാഹനങ്ങൾ ചെളിയോ പൊടിയോ പിടിച്ച് നഗരത്തിൽ പ്രവേശിക്കാനാവില്ല. അതിനാൽ തന്നെ അഷ്ഗബാറ്റ് നഗരത്തിന് പുറത്തായി ധാരാളം കാർ വാഷിംഗ് സ്ഥാപനങ്ങളുണ്ട്.
ആദ്യ പ്രസിഡന്റിന്റെ പ്രതിമകൾ
നിരവധി ശ്രദ്ധേയമായ പ്രതിമകളുള്ള രാജ്യമാണ് തുർക്ക്‌മെനിസ്ഥാൻ. എന്നാൽ അവയിൽ ഏറ്റവും ശ്രദ്ധേയം രാജ്യത്തെ 1991 മുതൽ 2006 വരെ നയിച്ച ആദ്യ പ്രസിഡന്റ് സപർമുറാത്ത് നിയാസോവിന്റെ സ്വർണ പ്രതിമകളാണ്. രാജ്യത്ത് വിവിധയിടങ്ങളിൽ ആദ്യ പ്രസിഡന്റിന്റെ വമ്പൻ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്.
ഒരു തികഞ്ഞ ഏകാധിപതിയായിരുന്ന നിയാസോവ് തന്റെ റൂഹ്‌നാമ എന്ന പുസ്‌തകം 2001ൽ രാജ്യത്തെ സ്കൂളുകളിലും കോളേജുകളിലും നിർബന്ധമാക്കിയിരുന്നു. മാത്രമല്ല ജോലിക്കായുള്ള ഇന്റർവ്യൂകളിൽ പോലും പുസ്‌തകത്തിലെ വരികൾ ചോദ്യമായുണ്ടായിരുന്നു. പള്ളികളിലടക്കം ഈ പുസ്‌തകം നിർബന്ധമാക്കി.
റൂഹ്‌നാമയുടെ വലിയൊരു പ്രതിമ സ്ഥാപിച്ച ശേഷം എല്ലാദിവസവും രാത്രി എട്ട് മണിയ്‌ക്ക് അത് തുറക്കുകയും പുസ്‌തകത്തിലെ വരികൾ ഓഡിയോ സന്ദേശമായി കേൾപ്പിക്കുകയും ചെയ്യും.2005 ഓഗസ്റ്റിൽ ഈ പുസ്‌തകം ബഹിരാകാശത്തേക്കും അദ്ദേഹം അയച്ചു.
വിചിത്രമായ നിബന്ധനകൾ
കാറുകളുടെ നിറവും കെട്ടിടങ്ങളുടെ നിറവും പോലെ വേറെയും വിചിത്രമായ നിബന്ധനകൾ തുർക്ക്‌മെനിസ്ഥാനിലുണ്ട്. അതിലൊന്ന് 70 വയസ് പിന്നിട്ടവർക്കല്ലാതെ താടി വളർത്താൻ അനുമതിയില്ല എന്നതാണ്. യുവാക്കൾ തലമുടി നീട്ടിവളർത്താനും പാടില്ല. ഭക്ഷണസാധനങ്ങൾക്കുമുണ്ട് ചില പ്രത്യേകത. മിക്ക പ്രദേശവും മരുഭൂമിയായ ഈ രാജ്യത്ത് തണ്ണിമത്തനുകൾ സുലഭമാണ്. ഓഗസ്റ്റ് മാസത്തിലെ രണ്ടാം ഞായറാഴ്‌ച രാജ്യത്ത് തണ്ണിമത്തൻ ദിനമാണ്. അന്ന് പൊതു അവധി ദിവസവുമാണ്.
നരകത്തിലേക്ക് കവാടമുള്ള രാജ്യം
1980കൾ മുതൽ കത്തിക്കൊണ്ടിരിക്കുന്ന ഒരു ഗർത്തമാണ് ഹെൽസ് ഗേറ്റ്. കാരക്കും മരുഭൂമിയിലെ ഈ ഗർത്തം കഴിഞ്ഞ നാലര പതിറ്റാണ്ടായി കത്തുകയാണ്. ഇതിൽ നിന്നും അപകടകരമായ പല വാതകങ്ങളും പുറന്തള്ളപ്പെടാറുണ്ട്. സമീപവാസികൾ പലർക്കും ഇതുമൂലം ആരോഗ്യപ്രശ്‌നവുമുണ്ട്. ഗർത്തം മൂടാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. എങ്കിലും നിരവധി ആളുകൾ ഈ വിചിത്രമായ ഗർത്തം കാണാൻ എത്താറുണ്ട്.
എണ്ണശേഖരം കൊണ്ട് സമ്പന്നമായ രാജ്യമാണ് തുർക്ക്‌മെനിസ്ഥാൻ. സർക്കാരിനാണ് ഇവയുടെ ഉടമസ്ഥാവകാശം. അതിനാൽ തന്നെ സർക്കാരിന് ആഡംബര നിർമ്മിതികൾക്ക് സാധിക്കുന്നു. എന്നാൽ മറ്റ് വരുമാന മാർഗമില്ലാത്തതിനാൽ രാജ്യത്തെ നല്ലൊരു പങ്ക് ജനങ്ങളും സാമ്പത്തിക പ്രയാസത്തിലാണുള്ളത് എന്നതും ശ്രദ്ധേയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |