ഒറ്റത്തവണ രക്ഷാപാക്കേജ് അനുവദിക്കണം
കേന്ദ്ര തീരുമാനം ഇന്ന് അറിയിക്കും
ന്യൂഡൽഹി/തിരുവനന്തപുരം: കടുത്ത ധനപ്രതിസന്ധി നേരിടുന്ന കേരളത്തിന് സാമ്പത്തിക വർഷാവസാനം പിടിച്ചുനിൽക്കാൻ കേന്ദ്ര സർക്കാർ ഒറ്റത്തവണ രക്ഷാപാക്കേജ് അനുവദിക്കണമെന്ന് സുപ്രീംകോടതി. വായ്പാ ആവശ്യം പ്രത്യേക കേസായി പരിഗണിക്കാനും നിർദ്ദേശിച്ചു. കേന്ദ്രം ഇന്ന് രാവിലെ 10.30ന് കോടതിയിൽ നിലപാട് അറിയിക്കും.
ജസ്റ്റിസുമാരായ സൂര്യകാന്തും കെ.വി. വിശ്വനാഥനും അടങ്ങിയ ബെഞ്ചാണ് സംസ്ഥാനത്തിന് അനുകൂല നിർദ്ദേശം വച്ചത്. അധിക വായ്പയെടുക്കാൻ അനുവദിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി കപിൽ സിബൽ അറിയിച്ചപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സാമ്പത്തികവർഷം അവസാനിക്കാൻ 18 ദിവസം മാത്രം ബാക്കിനിൽക്കെ, 19,370 കോടി കൂടി കടമെടുക്കാൻ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഈ മാസം എട്ടിന് നടന്ന ഉദ്യോഗസ്ഥതല ചർച്ച പരാജയപ്പെട്ടിരുന്നു.
കേരളത്തോട് ഉദാരസമീപനം സ്വീകരിക്കണമെന്ന് ഇന്നലെ കോടതി പറഞ്ഞു. അടുത്ത 10 ദിവസത്തേക്ക് അധിക ഇളവ് നൽകണം. ഈ സാമ്പത്തിക വർഷത്തിൽ കേരളത്തെ കടത്തിവിടണം. അടുത്ത വർഷത്തിന്റെ ആദ്യപാദത്തിൽ ഇത് കേന്ദ്രത്തിന് അഡ്ജസ്റ്റ് ചെയ്യാം. കടുത്ത വ്യവസ്ഥകളും വയ്ക്കാം. തങ്ങൾ സാമ്പത്തിക വിദഗ്ദ്ധരല്ലാത്തതിനാൽ പ്രശ്നത്തിൽ നിന്ന് പുറത്തുകടക്കാനുള്ള വഴി നിർദ്ദേശിക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
5000 കോടി ഏപ്രിൽ
ഒന്നിന് നൽകാം
കേരളം ചോദിച്ചത് രക്ഷാപാക്കേജാണെന്നും (ബെയ്ൽ ഔട്ട് പാക്കേജ്) അനുമതി നൽകാനാവില്ലെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കട്ടരാമൻ കോടതിയെ അറിയിച്ചു. ഏപ്രിൽ ഒന്നിന് 5000 കോടി നൽകാം. പ്രത്യേക കേസായി പരിഗണിക്കാനാകില്ല. മറ്റ് സംസ്ഥാനങ്ങൾക്കും കടമെടുക്കലിന് അനുമതി നിഷേധിച്ചിട്ടുണ്ട്. ചെലവിനേക്കാളും 15 മടങ്ങാണ് കേരളം ചോദിക്കുന്നതെന്നും വ്യക്തമാക്കി. സഹായിക്കണമെന്ന നിലപാട് കോടതി ആവർത്തിച്ചതോടെ ധനമന്ത്രാലയവുമായി ചർച്ച ചെയ്ത് ഇന്ന് രാവിലെ നിലപാട് വ്യക്തമാക്കാമെന്ന് അറിയിക്കുകയായിരുന്നു.
10000 കോടിയെങ്കിലും
കിട്ടുമെന്ന് പ്രതീക്ഷ
സുപ്രീംകോടതി ഇടപെടലിൽ 10,000 കോടിക്കെങ്കിലും അനുമതി കിട്ടുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. നടപ്പ് വർഷത്തെ വായ്പാ പരിധിയിൽ കുറവ് ചെയ്ത 19,370 കോടിയുടെ അനുമതിയാണ് ആവശ്യം
മാർച്ച് അവസാനമായതിനാൽ അടിയന്തര പ്രധാന്യമുള്ള ചെലവുകൾക്കായി 22000 കോടി കണ്ടെത്തേണ്ടതുണ്ട്. അതിൽ 13,609 കോടിക്കുള്ള വായ്പാനുമതിയാണ് കഴിഞ്ഞയാഴ്ച കോടതി ഇടപെടലിനെ തുടർന്ന് കിട്ടിയത്
ഇതിൽ 5000 കോടി ഇന്നലെ വായ്പയെടുത്തു. ബാക്കി 19നും എടുക്കും. 10,000 കോടിക്ക് അനുമതി കിട്ടിയാൽ കടുത്ത പ്രതിസന്ധിയിൽ വലിയൊരാശ്വാസമാകും
ക്ഷേമ പെൻഷൻ, ഡി.എ കുടിശിക, പദ്ധതി ചെലവ്, വായ്പാ തിരിച്ചടവ്, കരാറുകാർക്ക് കുടിശ്ശിക തുടങ്ങി സാമ്പത്തിക വർഷാവസാനം ചെലവുകളുടെ നീണ്ടനിര ബാക്കിയുണ്ട്
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കാമെന്ന വ്യവസ്ഥയിലെങ്കിലും 19,370 കോടി അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. കോടതിയും അനുഭാവ നിലപാട് സ്വീകരിച്ചു.
സുപ്രീംകോടതി ഇടപെടലിൽ പ്രതീക്ഷയുണ്ട്. കേരളത്തിന്റെ പോരാട്ടം വിവേചനം നേരിടുന്ന എല്ലാ സംസ്ഥാനങ്ങൾക്കുമായാണ്
- കെ.എൻ.ബാലഗോപാൽ, ധനമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |