SignIn
Kerala Kaumudi Online
Wednesday, 08 May 2024 12.19 PM IST

@ കുടിശ്ശിക തരാതെ മരുന്നില്ല കരാറുകാരുടെ കടുംപിടിത്തത്തിൽ താളംതെറ്റി മെഡി.കോളേജ്

medical
medical

കോഴിക്കോട്:കുടിശ്ശിക തരാതെ മരുന്ന് വിതരണം ചെയ്യില്ലെന്ന കരാറുകാരുടെ കടുംപിടിത്തത്തിൽ താളം തെറ്റി മെഡിക്കൽ കോളേജ് ആശുപത്രി. ജീവൻ രക്ഷാമരുന്നുകൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ, ഫ്ളൂയിഡുകൾ തുടങ്ങിയവ വിതരണം ചെയ്ത വകയിൽ 75കോടിയോളം രൂപയാണ് വിതരണക്കാർക്ക് മെഡിക്കൽ കോളേജ് നൽകാനുള്ളത്. കഴി‌ഞ്ഞ 9 മുതൽ കരാറുകാർ മരുന്ന് വിതരണം നിർത്തിയിരിക്കുകയാണ്. ആദ്യ ദിവസങ്ങളിൽ മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് ഫാർമസിയിലെ മരുന്നുകൾ ഉപയോഗിച്ചെങ്കിലും ഇന്നലെയോടെ മരുന്നുകൾ പൂർണമായും തീർന്ന സ്ഥിതിയാണ്. അത്യാവശ്യ മരുന്നുകൾ മാത്രമാണ് നിലവിലുള്ളത്. വിതരണക്കാരുമായി ചർച്ച നടത്താനോ പ്രശ്നത്തിന് പരിഹാരം കാണാനോ അധികൃതർ ശ്രമിക്കുന്നില്ല.

കാൻസർ രോഗികൾക്കുള്ള ഇഞ്ചക്ഷനായ ലബാട്നിബ്, കാർബോ പ്ലാറ്റിൻ, ഓക്സാലിപ്ലാറ്റിൻ, ലൂക്കോറിക് ആസിഡ്, ഫിൽഗ്രാസ്റ്റിം, ഡോസെടാക്സൽ തുടങ്ങിയ മരുന്നുകളുട സ്റ്റോക്ക് തീർന്നിരിക്കുകയാണ്. ഇതോടെ അടിയന്തര സാഹചര്യം വന്നാൽ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ഡോക്ടർമാർ.

യൂറോളജി, നെഫ്രോളജി, ഓർത്തോ വിഭാഗങ്ങൾക്ക് വേണ്ട വിവിധ ഉപകരണങ്ങളുടെ വിതരണവും നിലച്ചു. ഇതോടെ അടിയന്തര സ്വഭാവമില്ലാത്ത മുട്ട്, ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ മുടങ്ങി. ഫിൽട്ടർ, ഇ‌ഞ്ചക്ഷൻ ട്യൂബുകൾ എന്നിവയുടെ വിതരണം നിർത്തിയത് ഡയാലിസിസ് രോഗികളേയും ബാധിച്ചു.

സർജിക്കൽ ഉപകരണങ്ങളുടെ വിതരണം നിർത്തിവച്ചതോടെ ആശുപത്രി തിയേറ്ററിൽ ഗ്ലൗസ് അടക്കമുള്ളവയുടെ ക്ഷാമം രൂക്ഷമായി. അത്യാവശ്യ സാധനങ്ങൾ പുറത്തുനിന്ന് വാങ്ങുകയാണ്. ശസ്ത്രക്രിയാ ഉപകരണങ്ങൾ ആശുപത്രി വികസന സമിതിയുടെ സ്റ്റോറിൽ ഇല്ലാത്തതിനാൽ വൻതുക കൊടുത്ത് പുറത്ത് നിന്ന് വാങ്ങേണ്ട സ്ഥിതിയിലാണ് രോഗികൾ.

@ കോടികൾ കുടിശ്ശിക

സർജിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയവ വിവിധ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളിലൂടെ ഗുണഭോക്താക്കൾക്ക് സൗജന്യമായി നൽകിയ ഇനത്തിൽ 180 കോടിയിലേറെ രൂപ സർക്കാരിൽ നിന്ന് മെഡിക്കൽ കോളേജിന് കിട്ടാനുണ്ട്.

@ സ്റ്റെന്റ് വിതരണവും നിലയ്ക്കും

ഡിസംബർ 31 വരെയുള്ള കുടിശ്ശിക ഞായറാഴ്ചക്കു മുമ്പ് അനുവദിച്ചില്ലെങ്കിൽ മരുന്ന് വിതരണം നിർത്തിവെക്കുമെന്ന് ഓൾ കേരളാ കെമിസ്റ്റ്സ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ മൂന്ന് ദിവസം പിന്നിട്ടിട്ടും വിതരണക്കാരുമായി ചർച്ച നടത്തുകയോ തുടർ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. മന്ത്രി, സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവർക്ക് കത്ത് നൽകിയിട്ടും പരിഹാരമുണ്ടായില്ല. മാർച്ച് 31ഓടെ സ്റ്റന്റ് വിതരണവും നിർത്തിവെക്കുമെന്ന് കമ്പനികൾ അറിയിച്ചിട്ടുണ്ട്. അതോടെ കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് വഴിയുള്ള ഹൃദയ ശസ്ത്രക്രിയകൾ പൂർണമായി നിലക്കും.

'ഇൻഷ്വറൻസ് പദ്ധതികളിലൂടെ രോഗികൾക്ക് സൗജന്യമായി നൽകുന്ന മരുന്നിന്റെ തുക സർക്കാരിൽ നിന്ന് ലഭിക്കാതെ വരുമ്പോഴാണ് കുടിശ്ശി വർദ്ധിക്കുന്നത്. ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയകൾ മുടങ്ങിയിട്ടില്ല' ഡോ.അശോകൻ,​ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.