ഷാർജ: അടിയന്തര വാഹനങ്ങൾക്ക് വഴി നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വാഹനമോടിക്കുന്നവരെ ഓർമിപ്പിച്ച് ഷാർജ അധികൃതർ. റോഡുകളിൽ സൈറണുകൾ മുഴങ്ങുന്നത് കേൾക്കുമ്പോൾ അല്ലെങ്കിൽ റോഡിലെ എമർജൻസി വാഹനങ്ങളിൽ നിന്ന് ലൈറ്റുകൾ കാണുമ്പോൾ വഴി നൽകുന്നത് എല്ലാവരുടെയും സുരക്ഷ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും അവർ അറിയിച്ചു.
ഷാർജയിൽ എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാത്തതിന് 30 വാഹനഉടമകൾക്ക് പിഴ ചുമത്തിയതായും ഷാർജ പൊലീസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. എമർജൻസി വാഹനങ്ങൾ വരുന്നത് കാണുമ്പോൾ വാഹനമോടിക്കുന്നവർ സൈഡ് കൊടുക്കണമെന്ന് ട്രാഫിക് അവയർനെസ് ആൻഡ് ട്രാഫിക് മീഡിയ ബ്രാഞ്ച് ഡയറക്ടർ ക്യാപ്റ്റൻ സൗദ് അൽ ഷൈബ പറഞ്ഞു.
ആംബുലൻസുകൾ, പൊലീസ്, മറ്റ് എമർജൻസി വാഹനങ്ങൾ എന്നിവയ്ക്ക് വഴി നൽകാനും അവർ കടന്നുപോകുമ്പോൾ ശരിയായി ട്രാഫിക് നിയമങ്ങൾ പാലിക്കാനും, അവർ ലക്ഷ്യസ്ഥാനത്ത് കഴിയുന്നത്ര വേഗത്തിൽ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനും ഷാർജ പൊലീസ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.
ഔദ്യോഗിക കൃത്യനിർവഹണ സമയത്ത് ഇത്തരം വാഹനങ്ങൾക്ക് വഴി നൽകാതിരിക്കുന്നത് പിഴ ഈടാക്കാവുന്ന ട്രാഫിക് ലംഘനമാണ്. എമർജൻസി വാഹനങ്ങൾക്ക് സൈഡ് കൊടുക്കാത്തതിന് 3000 ദിർഹം (ഏകദേശം 70,000 രൂപ) പിഴയും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും വാഹന ഉടമയുടെ ലൈസൻസിൽ ആറ് ട്രാഫിക് പോയിന്റുകളും ചുമത്തുമെന്ന് ഷാർജ പൊലീസ് അറിയിച്ചു.
ഗതാഗത സുരക്ഷയിൽ ഉയർന്ന നിലവാരം കൈവരിക്കുക, അപകടമരണങ്ങളുടെ എണ്ണം കുറയ്‌ക്കുക തുടങ്ങിയവയാണ് നിയമങ്ങൾ കർശനമാക്കുന്നതിന് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |