ന്യൂഡൽഹി: മനുഷ്യർക്ക് ഭീഷണിയായ റോട്ട്‌വീലർ, പിറ്റ്‌ബുൾ, ടെറിയർ, വുൾഫ് ഡോഗ്‌സ്, മാസ്റ്റിഫുകൾ തുടങ്ങി ആക്രമണകാരികളായ നായ്‌ക്കളുടെ ഇറക്കുമതി, പ്രജനനം, വില്പന എന്നിവ കേന്ദ്ര സർക്കാർ നിരോധിച്ചു. ഇവയുടെ സങ്കരയിനങ്ങൾക്കും നിരോധനം ബാധകം. ഡൽഹി ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച വിദഗ്ദ്ധ സമിതി, മൃഗസംരക്ഷണ സമിതി എന്നിവയുടെ ശുപാർശ പ്രകാരമാണ് നടപടി.
നിരോധിക്കപ്പെട്ടവയ്ക്ക് തദ്ദേശസ്ഥാപനങ്ങൾ വില്പന ലൈസൻസ് ഉൾപ്പെടെ നൽകുന്നത് തടയണമെന്ന് കാട്ടി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനങ്ങൾക്ക് കത്തയച്ചു. നിലവിൽ വളർത്തുന്ന ഈ ഇനങ്ങളിൽപ്പെട്ട നായ്ക്കളുടെ പ്രജനനം തടയാൻ വന്ധ്യംകരണം നടത്തണമെന്നും നിർദ്ദേശമുണ്ട്. മനുഷ്യജീവന് സംരക്ഷണം നൽകുക, അപകടകാരികളായ ഇത്തരം നായ്ക്കളുടെ ആക്രമണം തടയുക എന്നിവയാണ് ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു.
നിരോധിക്കപ്പെട്ട ഇനങ്ങൾ
പിറ്റ്ബുൾ ടെറിയർ, ടോസ ഇനു, അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ, ഫില ബ്രസീലീറോ, ഡോഗോ അർജന്റീനോ, അമേരിക്കൻ ബുൾഡോഗ്, ബോസ്ബോൽ, കങ്കൽ, സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് ഡോഗ്, കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്, സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ്, ടോർനാക് സർപ്ളാനിനാക്, ജാപ്പനീസ് ടോസ അകിത, മാസ്റ്റിഫുകൾ, റോട്ട് വീലർ, ടെറിയറുകൾ, റോഡേഷ്യൻ റിഡ്ജ്ബാക്ക്, വുൾഫ് നായ്ക്കൾ, കനാരിയോ, അക്ബാഷ്, മോസ്കോ ഗാർഡ്, ചൂരൽ കോർസോ, ബാൻഡോഗ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |