ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ ഡൽഹിയിൽ ഇന്നലെയും വിദ്യാർത്ഥി പ്രതിഷേധം. ഡൽഹി സർവകലാശാലയിൽ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധപ്രകടനത്തിൽ നേരിയ സംഘർഷമുണ്ടായി. 15ലധികം മലയാളി വിദ്യാർത്ഥികളടക്കം അമ്പത് പേരെ പൊലീസ് കസ്റ്രഡിയിലെടുത്തു നീക്കി. സർവകലാശാല ആർട്സ് ഫാക്കൽറ്റിക്ക് സമീപത്തെ ഗേറ്റിനു മുന്നിലെത്തിയ സമരക്കാരോട് പിരിഞ്ഞു പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണിത്. ഇതിനിടെ സർവകലാശാലയിലെ സുരക്ഷാ ജീവനക്കാരും പ്രവർത്തകരുമായി വാക്കുതർക്കമുണ്ടായി. മാദ്ധ്യമപ്രവർത്തകരോട് കാര്യം വിശദീകരിക്കുന്നതിനിടെ എസ്.എഫ്.ഐ പ്രവർത്തകരെ ഡൽഹി പൊലീസ് രണ്ട് ബസുകളിലായി കസ്റ്രഡിയിലെടുത്ത് നീക്കുകയായിരുന്നു. പിന്നീട് വിട്ടയച്ചു.
ചൊവ്വാഴ്ചയും ഡൽഹി സർവകലാശാലയിലും, ജാമിയ മിലിഅ ഇസ്ലാമിയ സർവകലാശാലയിലും വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ജാമിയ മിലിഅ ഇസ്ലാമിയ സർവകലാശാലയിൽ എം.എസ്.എഫ്, എൻ.എസ്.യു സംഘടനകളാണ് സമരത്തിനിറങ്ങിയത്. കസ്റ്റഡിയിലെടുത്ത എഴുപതോളം മലയാളി വിദ്യാർത്ഥികളെയടക്കം പിന്നീട് വിട്ടയച്ചു. ഡൽഹിയിലെ സർവകലാശാലകൾക്ക് സമീപവും, ഷഹീൻബാഗ് ഉൾപ്പെടെ സംഘർഷ സാദ്ധ്യതാ മേഖലകളിലും പൊലീസ് വിന്യാസവും ജാഗ്രതയും പൊലീസ് പട്രോളിംഗും വർദ്ധിപ്പിച്ചു.
അസാമിലും പ്രതിഷേധം തുടരുന്നു
പൗരത്വ നിയമഭേദഗതി ചട്ടങ്ങൾ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ വിജ്ഞാപനത്തിനെതിരെ അസാമിലും പ്രതിഷേധം തുടരുന്നു. ഗുവാഹത്തിയിൽ ഓൾ അസാം സ്റ്റുഡന്റ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ദിബ്രുഗഡിൽ അസോം ജാതിയതാബാദി യുബ ഛാത്ര പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചു. കൊൽക്കത്തയിൽ സി.പി.എം (എം.എൽ) പ്രവർത്തകരും, ചെന്നൈയിൽ എസ്.എഫ്.ഐയും പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |