ന്യൂഡൽഹി : മാലദ്വീപിന്റെ ഇന്ത്യവിരുദ്ധ നിലപാടിനുള്ള തിരിച്ചടിയായി ടൂറിസം വരുമാനത്തിൽ നേരിട്ടത് വൻഇടിവ്. ഇന്ത്യ വിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതോടെയാണ് മാലദ്വീപിലെ ടൂറിസം മേഖല തകിടം മറിഞ്ഞത്. ഇന്ത്യക്കാരുടെ സന്ദർശനം കുറഞ്ഞതോടെ ടൂറിസ്റ്റുകളുടെ വരവിൽ 33 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാലദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2023ൽ 17 ലക്ഷത്തിലധികം പേരാണ് ദ്വീപ് സന്ദർശിച്ചത്. ഇതിൽ 2.1 ലക്ഷത്തിലധികം പേർ ഇന്ത്യക്കാരാണ്. റഷ്യയും (2 ലക്ഷം) ചൈനയുമാണ് (1.8 ലക്ഷം) തൊട്ടുപിന്നിൽ. 2022ൽ 2.4 ലക്ഷം ഇന്ത്യക്കാരാണ് മാലദ്വീപ് സന്ദർശിച്ചത്. കൊവിഡ് കാലത്ത് പോലും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടൂറിസം സ്പോട്ടായിരുന്നു മാലദ്വീപ്. ഓഫ് സീസണുകളിൽ പോലും ഇന്ത്യൻ ടൂറിസ്റ്റുകളായിരുന്നു മാലദ്വീപിന്റെ പ്രധാന വരുമാന സ്രോതസ്. ഇന്ത്യൻ സന്ദർശകർ കുറഞ്ഞതിലൂടെ 1.8 മുതൽ 2 ബില്യൺ ഡോളർ (200 കോടി രൂപ) മാലദ്വീപിന് നഷ്ടം സംഭവിക്കാമെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.
2023ൽ മാലദ്വീപ് പ്രസിഡന്റായി അധികാരമേറ്റ മുഹമ്മദ് മുയിസു ഇന്ത്യവിരുദ്ധ നിലപാടാണ് സ്വീകരിച്ചിരുന്നത്. തന്ത്രപരമായി ഇന്ത്യക്ക് ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് മാലദ്വീപ്. എന്നാൽ ഇന്ത്യയുമായുള്ള ബന്ധം മോശമായതോടെ ചൈനയുമായി മാലദ്വീപ് കരാറുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അധിക്ഷേപിച്ച് മാലദ്വീപ് മന്ത്രിസഭയിലെ മൂന്ന് അംഗങ്ങൾ രംഗത്തെത്തി. ഇതോടെയാണ് ഇന്ത്യയിൽ മാലദ്വീപിനെതിരെ പ്രതിഷേധം ഉടലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |