കാമറകളിൽ പെടാതെ പുലിയും കടുവയും
നിരീക്ഷണം 15 ദിവസം കൂടി തുടരും
കേളകം: അടക്കാത്തോട് ഹമീദ് റാവുത്തർ കോളനിയിൽ വീണ്ടും പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തി.കോളനിയിലെ മൺറോഡിലൂടെയാണ് പുലി നടന്നുപോയതായി കാൽപാടുകൾ പരിശോധിച്ച വനപാലകർ സ്ഥിരീകരിച്ചു.നേരത്തെ ഇവിടെ കടുവയുടെ സാന്നിദ്ധ്യവും സ്ഥിരീകരിച്ചിരുന്നു.
അടക്കാത്തോട് മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വനംവകുപ്പ് 4 നിരീക്ഷണ ക്യാമറകൾ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ രാത്രികാല പട്രോളിംഗും തുടരുന്നതിനിടൽ വീണ്ടും പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. നോമ്പുകാലത്ത് പള്ളിയിൽ പോകാൻ പോലും ഭയപ്പെടുകയാണ് ഇവിടുത്തുകാർ.
ചൊവ്വാഴ്ച പുലർച്ചെ പ്രദേശവാസിയായ ഷാനവാസ് കടുവയെ കണ്ട സ്ഥലത്തുൾപ്പെടെ ഇന്നലെ പുലിയുടെ കാല്പാടുകൾ പതിഞ്ഞിട്ടുണ്ട്. നിരവധി വീടുകളുള്ള ഇവിടെ ഭൂരിഭാഗം പേരും പശുവിനെയും ആടുകളെയും വളർത്തിയാണ് ഉപജീവനം നടത്തുന്നത്. വനംവകുപ്പ് സ്ഥാപിച്ച കാമറകളിൽ ഇതുവരെ കടുവയുടേയൊ പുലിയുടോയോ ദൃശ്യങ്ങളൊന്നും പതിഞ്ഞിട്ടില്ലെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. പതിനഞ്ചു ദിവസം കാമറ വച്ച് നിരീക്ഷിക്കാനാണ് വനപാലകരുടെ തീരുമാനം.വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം മൂലം ഭീതിയിലായ നാട്ടുകാർ വനപാലകരെ തടഞ്ഞുവച്ച് പ്രതിഷേധിച്ചതിനെ തുടർന്നാണ് ഇവിടങ്ങളിൽ അടിയന്തിരമായി കാമറകൾ സ്ഥാപിച്ചത്.
താളംതെറ്റി കർഷകജീവിതം
ജീവന് ഭീഷണിയായ വന്യജീവികൾ ഇറങ്ങിയതിനെ തുടർന്ന് കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന അടക്കാതോട്ടിലെ ജനം അഭിമുഖീകരിക്കുന്നത് കടുത്ത പ്രതിസന്ധി. മേഖലയിലെ പ്രധാന കൃഷി റബ്ബറാണ്. പുലർച്ചെ 4 മുതൽ ടാപ്പിംഗ് തുടങ്ങിയിരുന്നവർ 8 മണി കഴിഞ്ഞാണ് തോട്ടത്തിലെത്തുന്നത്. അല്പം വില ലഭിക്കുന്ന സമയത്താണ് ടാപ്പിംഗ് വൈകുന്നത് മൂലമുള്ള ഉത്പാദന നഷ്ടം സഹിക്കേണ്ടിവരുന്നത്. പശുക്കളെയും ആടുകളെയും വളർത്തി ജീവിക്കുന്നവർക്കും മുന്നോട്ടുപോകാൻ സാധിക്കാത്ത സാഹചര്യമാണ്. അടിയന്തിരമായി കൂട് സ്ഥാപിച്ച് ഭീഷണിയായ വന്യമൃഗങ്ങളെ പിടികൂടണമെന്നാണ് ഇവിടുത്തുകാരുടെ ആവശ്യം. അടിയന്തിരമായി ഇവിടങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
കാമറകൾ മാറ്റിസ്ഥാപിക്കാൻ വനംവകുപ്പ്
നേരത്തെ കടുവയേയും പുലിയേയും കണ്ടതായി നാട്ടുകാർ പറഞ്ഞ സ്ഥലങ്ങളിലാണ് വനംവകുപ്പ് നാല് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതുവരെ കാമറയിൽ ഇവയുടെ ദൃശ്യം പതിയാത്ത സ്ഥിതിക്ക് ഇവ മാറ്റി സ്ഥാപിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കൂടുതൽ കാമറകൾ സ്ഥാപിക്കാനും പട്രോളിംഗ് ശക്തമാക്കാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ഉയരംകുറഞ്ഞ ആനമതിൽ
ആറളം വന്യജീവി സങ്കേതത്തിനോട് ചേർന്ന് കിടക്കുന്ന അടക്കാത്തോട് മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാകാനുള്ള കാരണം വനാതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള ആനമതിലിന്റെ ചില ഭാഗങ്ങളിലെ ഉയരം കുറവാണ്.ഇവിടെ തൂക്കുവേലി സ്ഥാപിച്ച് വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള നടപടിയും വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
പടം.: ഹമീദ് റാവുത്തർ കോളനിയിൽ കാണപ്പെട്ട പുലിയുടെ കാല്പാടുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |