വയനാട്: ടെലിഗ്രാമിലൂടെ നഗ്ന വീഡിയോ കോൾ ചെയ്ത് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രാജസ്ഥാൻ സ്വദേശിനി പിടിയിൽ. രാജസ്ഥാനിലെ സവായ് മദേപൂരിലെ ജെറവാദ സ്വദേശിനിയായ മനീഷ മീണയെ (28)വയനാട് സൈബർ പൊലീസ് ജയ്‌പൂരിൽ നിന്നാണ് പിടികൂടിയത്. ബത്തേരി സ്വദേശിയായ യുവാവിൽ നിന്ന് യുവതി അഞ്ച് ലക്ഷം രൂപയാണ് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്.
യുവാവ് നൽകിയ പരാതിയിൽ കേസെടുത്ത് ഏഴുമാസത്തോളം അന്വേഷണം നടത്തിയതിന് ശേഷമാണ് മനീഷ അറസ്റ്റിലാകുന്നത്. കഴിഞ്ഞ വർഷം ജൂലായിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചാണ് യുവതി ടെലിഗ്രാം അക്കൗണ്ട് തുടങ്ങിയത്. തുടർന്ന് യുവാവിൽ നിന്ന് വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം സ്വീകരിച്ചത്. കേരളാ പൊലീസ് തന്നെ തിരക്കി രാജസ്ഥാനിലെത്തിയ വിവരമറിഞ്ഞതോടെ മനീഷ യുവാവിന് പണം തിരികെ അയച്ചുകൊടുക്കുകയായിരുന്നു.
അപരിചിതരുടെ അക്കൗണ്ടുകളിൽ നിന്നുവരുന്ന റിക്വസ്റ്റുകളും വീഡിയോ കോളുകളും സ്വീകരിക്കുന്നവരാണ് ഇത്തരത്തിലുളള തട്ടിപ്പിനിരകളാവുന്നതെന്ന് സൈബർ പൊലീസ് അറിയിച്ചു. എസ്.ഐ. ബിനോയ് സ്കറിയ, എസ്.പി.സി.ഒ.മാരായ കെ. റസാക്ക്, സലാം കെ.എ., പി.എ. ഷുക്കൂർ, അനീസ്, സി.പി.ഒ.സി. വിനീഷ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |