ന്യൂഡൽഹി: 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ 97 കോടി വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് എത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ അറിയിച്ചു. 10.5 ലക്ഷം പോളിംഗ് ബൂത്തുകൾ ഇതിനായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇതിൽ 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളുമാണ് ഉള്ളത്. 1.8 കോടി കന്നി വോട്ടർന്മാരും ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
പോളിംഗ് ബൂത്തുകൾ നിയന്ത്രിക്കാൻ 1.5 കോടി പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും കമ്മിഷൻ വ്യക്തമാക്കി. 48,000 ട്രാൻസ്‌ജെൻഡർ വോട്ടർമാരും വോട്ട് രേഖപ്പെടുത്തു. 20 മുതൽ 29 വയസുവരെയുള്ള യുവ വോട്ടർമാരുടെ എണ്ണം 19.74 കോടിയാണ്. 85 വയസിന് മുകളിൽ പ്രായമുള്ള 82 ലക്ഷം വോട്ടർമാരുണ്ട്. ഭിന്നശേഷി വോട്ടർമാരുടെ എണ്ണം 88.4 ലക്ഷമാണ്
800 ജില്ലാ മജിസ്ട്രേറ്റുമാരുമായി നേരിട്ട് സംസാരിച്ചുവെന്നും എല്ലാ ഒരുക്കങ്ങളും നേരിട്ട് കണ്ട് വിലയിരുത്തിയെന്നും തിരഞ്ഞെടുപ്പിന് പൂർണ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. വീൽച്ചെയർ, മെഡിക്കൽ സൗകര്യം, കുടിവെള്ളം, ശൗചാലയം എന്നിവ പോളിംഗ് ബൂത്തുകളിൽ സജ്ജമാക്കും. 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലേറെ വൈകല്യം ഉള്ളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പിൽ ജനങ്ങളെ പങ്കാളികളാക്കും. പേപ്പർ ഉപയോഗം കുറച്ച് കൂടുതലും ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും. 85ന് മുകളിൽ പ്രായമുള്ളവർക്കും 40 ശതമാനത്തിലേറെ വെെകല്യമുള്ളവർക്കും 'വോട്ട് ഫ്രം ഹോം' സൗകര്യം പ്രയോജനപ്പെടുത്താമെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
തിരഞ്ഞെടുപ്പിനായി 2100 നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ സുരക്ഷ സംവിധാനങ്ങൾക്ക് 24 മണിക്കൂർ കൺട്രോൾ റൂം നെറ്റ് വർക്ക് ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. അതിർത്തികളിൽ ഡ്രോൺ നിരീക്ഷണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർശന സുരക്ഷ ഏർപ്പെടുത്താൻ കേന്ദ്ര സേന എത്തുമെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |