തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് കൃത്യം ഒരാഴ്ച മുൻപ് തൃശൂർ പൂരം കൊണ്ടാടുമ്പോൾ, ത്രികോണ മത്സരത്തിന്റെ പ്രചാരണവും കൊട്ടിക്കേറും. 19നാണ് തൃശൂർ പൂരം. ലക്ഷങ്ങളെത്തുന്ന പൂരത്തിന് ശേഷം തിരഞ്ഞെടുപ്പ് വരുന്നത് നടത്തിപ്പുകാർക്കും ഭരണകൂടത്തിനും ആശ്വാസകരമായി.
മുൻ ലോക്‌സഭാ തിരഞ്ഞെടുപ്പും പൂരത്തിന് ശേഷമായിരുന്നു.
പൂരം കൊടിയേറിയ ശേഷമോ, പൂരത്തിനിടയിലോ തിരഞ്ഞെടുപ്പ് വന്നാൽ അത് ദേവസ്വം ഭാരവാഹികൾക്കും ജനങ്ങൾക്കും ഏറെ പ്രയാസകരമാകുമായിരുന്നു. എന്തായാലും പൂരം കൊടിയേറിയാൽ തിരഞ്ഞെടുപ്പ് പ്രചാരണവും ഉച്ചസ്ഥായിയിലാവും. ജനലക്ഷങ്ങൾക്കിടയിലുള്ള പ്രചാരണവും സംസ്ഥാന ശ്രദ്ധയാകർഷിക്കും. ഏപ്രിൽ പത്തിന് റംസാനും പതിനാലിന് വിഷുവുമുണ്ട്. ചുരുക്കത്തിൽ ആഘോഷങ്ങളേറെ നടക്കുന്ന ഏപ്രിലിലെ തിരഞ്ഞെടുപ്പ് പ്രചാരണവും തിരഞ്ഞെടുപ്പും മുന്നണി നേതൃത്വങ്ങളെയും തിരക്കിലാക്കും.
ആനക്കൈമാറ്റത്തിനുള്ള അനുമതി ചർച്ചയാകും
അയൽ സംസ്ഥാനങ്ങളിൽ നിന്ന് ആനകളെയെത്തിക്കാൻ ഉപകരിക്കും വിധം ആനക്കൈമാറ്റത്തിന് അനുമതിയായതും ദേവസ്വങ്ങൾക്കും ഉത്സവക്കമ്മിറ്റികൾക്കും ആശ്വാസമായി. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ ഇതും ചർച്ചയാകും. ഉടമസ്ഥതാ സർട്ടിഫിക്കറ്റുള്ള ഏത് ആനയെയും എവിടേക്ക് വേണമെങ്കിലും കൈമാറാം. വ്യാഴാഴ്ചയാണ് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. കേരളത്തിൽ നൂറോളം പേർ ആനകളെ വാങ്ങാൻ സന്നദ്ധരായി നിൽക്കുന്നുണ്ടെന്നാണ് വിവരം. ആനയെ രജിസ്റ്റർ ചെയ്ത സ്ഥലത്തെ വനംവകുപ്പ് ഡെപ്യൂട്ടി കൺസെർവേറ്ററാണ് ആനക്കൈമാറ്റത്തിന്റെ അപേക്ഷ പരിഗണിക്കേണ്ടത്. കൈമാറുന്ന ആനയെ വെറ്ററിനറി ഡോക്ടർ പരിശോധിക്കുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയും വേണം.
നാട്ടാനച്ചട്ടങ്ങളുടെ യോഗത്തിലേക്ക് ക്ഷണമില്ല
നാട്ടാനച്ചട്ടം സംബന്ധിച്ച് ചൊവ്വാഴ്ച വനംമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്ത് യോഗം നടക്കുന്നുണ്ട്. അതിലേക്ക് ദേവസ്വങ്ങളെ ക്ഷണിച്ചിട്ടില്ല. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതിക്കുള്ള ചട്ടങ്ങളാണ് ഒരുങ്ങുന്നത്. ചട്ടം നിലവിൽ വരുന്നതോടെ ആനക്കൈമാറ്റം സുഗമമാകുകയും ഉത്സവങ്ങളിലെ ആനക്ഷാമത്തിന് പരിഹാരമാകുകയും ചെയ്യും. നാട്ടാനകൾ കുറഞ്ഞത് ഉത്സവപ്പറമ്പുകളിൽ വലിയതോതിൽ പ്രശ്‌നങ്ങൾക്ക് ഇടയാക്കിയിരുന്നു. പേരുകേട്ട ആനകളെ കിട്ടാനുള്ള മത്സരമായിരുന്നു അതിലൊന്ന്. ആനകൾക്ക് വേണ്ടത്ര വിശ്രമം കിട്ടാത്ത സ്ഥിതിയുമുണ്ടായി. ഒരു ഉത്സവപ്പറമ്പിൽ നിന്ന് മറ്റൊരിടത്തേക്ക് യാത്രയാകുന്നതും പതിവായി.
മുൻപ് കേരളത്തിലുണ്ടായിരുന്ന ആനകൾ: 700 ഓളം
നിലവിലുള്ളത്: 430
എഴുന്നള്ളിപ്പുകൾക്ക് ഉപയോഗിക്കുന്നത്: 200 ഓളം
പൂരവും തിരഞ്ഞെടുപ്പും ഒരുമിച്ചു വന്നാൽ വലിയ പ്രതിസന്ധിയാകുമായിരുന്നു. എന്തായാലും പൂരത്തിന് ശേഷം തിരഞ്ഞെടുപ്പ് വന്നത് ആശ്വാസകരമാണ്. അതേസമയം, ആനക്കൈമാറ്റത്തിന് അനുകൂലമായി വിജ്ഞാപനം വന്നെങ്കിലും നാട്ടാനച്ചട്ടങ്ങൾ വിലയിരുത്താനുള്ള യോഗത്തിലേക്ക് ദേവസ്വങ്ങളെ വിളിച്ചിട്ടില്ല.
ജി.രാജേഷ്
പാറമേക്കാവ് ദേവസ്വം സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |