തിരുവനന്തപുരം: മഴക്കാല പൂർവ ശൂചീകരണ പ്രവർത്തനങ്ങൾ മാർച്ച് അവസാന വാരം തുടങ്ങി മേയ് 20ന് മുമ്പ് പൂർത്തിയാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം. മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി പുറത്തിറക്കിയ മാർഗ നിർദ്ദേശത്തിലാണ് ഇക്കാര്യമുള്ളത്.
ജില്ലാ കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് പൊതുജനാരോഗ്യവും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കണം.
മാലിന്യ ശേഖരണം കാര്യക്ഷമമാക്കുന്നതിനൊപ്പം പൊതുയിടങ്ങൾ മാലിന്യമുക്തമാക്കുന്നതിനും വെള്ളക്കെട്ടുകളും ജലാശയങ്ങളിലെ നീരൊഴുക്ക് തടസങ്ങൾ നീക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഈമാസം 31ന് മുൻപ് തദ്ദേശസ്ഥാപനം ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. മാലിന്യക്കൂനകൾ, വെള്ളക്കെട്ടുണ്ടാക്കുന്ന സ്ഥലങ്ങൾ എന്നിങ്ങനെ പൊതുജനാരോഗ്യപ്രശ്നം സൃഷ്ടിക്കുന്നവയുടെ പട്ടിക തയ്യാറാക്കി 30ന് മുൻപ് തദ്ദേശവകുപ്പ് സെക്രട്ടറിക്ക് സമർപ്പിക്കണം. മഴക്കാല പൂർവ ശുചീകരണത്തിന് ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാർഡിനും 30,000 രൂപ വരെയും മുനിസിപ്പൽ കോർപ്പറേഷനുകളിൽ 40,000 രൂപ വരെയും ചെലവഴിക്കാമെന്നും തദ്ദേശവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി മുഹമ്മദ് വൈ. സഫീറുള്ളയുടെ ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |