കോഴിക്കോട്: ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കൊറിയർ/പാഴ്സൽ സേവനത്തിനു മാത്രമായി രണ്ട് ബസുകൾ ഓടിക്കാൻ കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമാകും സർവീസുകൾ. ഈ മാസം തുടങ്ങിയേക്കും. യാത്രാ ബസുകളിൽ ഒൻപത് മാസം മുമ്പ് തുടങ്ങിയ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസ് വിജയമായതിനെ തുടർന്നാണിത്.
ബസുകളിലെ സീറ്റുകൾ ഇളക്കിമാറ്റി പാഴ്സലുകൾ കയറ്റാൻ സൗകര്യമൊരുക്കും. വിജയിച്ചാൽ കൂടുതൽ ബസുകൾ ഇതിനായി ഓടിക്കും. 24 മണിക്കൂറും സേവനമുണ്ടാകും. 16 മണിക്കൂറിനകം കൊറിയർ എത്തിക്കാനാകും. ഒരുകിലോയ്ക്ക് മുകളിൽ 120 കിലോവരെ പാഴ്‌സലായി അയയ്ക്കാൻ സൗകര്യമൊരുക്കും.
യാത്രാ ബസുകളിലെ കൊറിയർ സർവീസിന് മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ച് 30 ശതമാനം നിരക്ക് കുറവായതിനാൽ സ്വീകാര്യത ഏറെയാണ്. ഇതുകൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം.
ഡിപ്പോകളിൽ പ്രത്യേക കൗണ്ടർ
1.ഡിപ്പോകളിൽ സ്‌റ്റേഷൻ മാസ്റ്ററുടെ ഓഫീസിനോട് ചേർന്ന്
കൊറിയർ സ്വീകരിക്കാൻ പ്രത്യേക കൗണ്ടർ
2.എം പാനൽ ജീവനക്കാരെ ഇവിടെ നിയമിക്കും
3.ഡിപ്പോകളിൽ പാഴ്സൽ എത്തുമ്പോൾ മേൽവിലാസക്കാരനെ അറിയിക്കും
9 മാസം 2 കോടി വരുമാനം
യാത്രാബസുകളിൽ ഒൻപത് മാസം മുമ്പ് തുടങ്ങിയ കൊറിയർ സർവീസിലൂടെ ഇതുവരെ ലഭിച്ചത് രണ്ടുകോടിയോളം രൂപ. 55 ഡിപ്പോകളെ ബന്ധിപ്പിച്ചാണ് സർവീസ്. ചില ഡിപ്പോകളിൽ പ്രതിദിനം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനമുണ്ട്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ ജില്ലകളാണ് മുന്നിൽ. 15,000ത്തിലധികം പാഴ്സലുകൾ ദിവസവും കെെകാര്യം ചെയ്യുന്നു. കേരളത്തിന് പുറത്ത് ബംഗളൂരു, മൈസൂരു, കോയമ്പത്തൂർ, നാഗർകോവിൽ, തെങ്കാശി എന്നിവിടങ്ങളിലും സേവനം ലഭ്യമാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |