ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കോൺഗ്രസിന്റെ വിമത എം.എൽ.എമാരെ അയോഗ്യരാക്കിയ നടപടിക്ക് സുപ്രീംകോടതി സ്റ്റേയില്ല. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറി ബി.ജെ.പി സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തതിനും ബഡ്ജറ്റ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിനുമാണ് സ്പീക്കർ എം.എൽ,എമാരെ അയോഗ്യരാക്കിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് എം.എൽ.എമാരുടെ ഹർജിയിൽ വാദം കേട്ടത്. അയോഗ്യരാക്കിയത് ചോദ്യം ചെയ്ത് വിമത എം.എൽ.എമാർ നൽകിയ ഹർജിയിൽ ഹിമാചൽ നിയമസഭാ സ്പീക്കർക്ക് സുപ്രീംകോടതി നോട്ടീസയച്ചു.
വിഷയത്തിൽ നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് സ്പീക്കർ കുൽദീപ് സിംഗ് പതാനിയയുടെ ഓഫീസിന് കോടതി നിർദ്ദേശം നൽകി. ഹർജികൾ തീർപ്പാക്കുന്നതു വരെ അയോഗ്യരാക്കിയ കോൺഗ്രസ് എം.എൽ.മാരെ വോട്ട് ചെയ്യിപ്പിക്കാനോ നിയമസഭാ നടപടികളിൽ പങ്കെടുപ്പിക്കാനോ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. മേയ് രണ്ടാം വാരം കേസ് കോടതി വീണ്ടും പരിഗണിക്കും,
രജീന്ദർ റാണ, സുധീർ ശർമ്മ, ഇന്ദർദത്ത് ലഖൻപാൽ, ദേവീന്ദർ കുമാർ ഭൂട്ടോ, രവി ഠാക്കൂർ, ചേതന്യ ശർമ്മ എന്നീ എം.എൽ.എമാരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്. കോൺഗ്രസിന് ഉറച്ച ഭൂരിപക്ഷമുള്ള പാർട്ടിയുടെ ആറ് എം.എൽ.എമാരും സർക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രും കൂറുമാറിയതോടെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി മനു അഭിഷേക് സിംഗ്‌വി പരാജയപ്പെട്ടിരുന്നു. ആറുപേർ അയോഗ്യരാക്കപ്പെട്ടതോടെ നിയമസഭയിലെ അംഗബലം 68ൽ നിന്ന് 62 ആയി കുറഞ്ഞു. കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം 40ൽ നിന്ന് 34 ആയും ചുരുങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |