കൊച്ചി: വിചാരണക്കോടതിയിൽ നിന്നു കാണാതായ, അഭിമന്യു വധക്കേസിലെ കുറ്റപത്രവും പോസ്റ്റ്മോർട്ടം റിപ്പോർട്ടുമടക്കമുള്ള നിർണായക രേഖകളുടെ പുനഃസൃഷ്ടിച്ച പകർപ്പുകൾ പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. പ്രതിഭാഗം എതിർപ്പറിയിച്ചെങ്കിലും പരിഗണിച്ചില്ല. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് രേഖകൾ പുനർനിർമ്മിച്ചതെന്നും പ്രതിഭാഗത്തിന് ചോദ്യംചെയ്യാനാകില്ലെന്നും വിചാരണക്കോടതി വ്യക്തമാക്കി.
കേസിന്റെ രേഖകൾ പ്രതിഭാഗത്തിന്റെ പക്കലുണ്ട്. പ്രോസിക്യൂഷൻ പുനഃസൃഷ്ടിച്ച രേഖകളുമായി അത് താരതമ്യം ചെയ്ത് പരിശോധിക്കാം. പ്രതിഭാഗത്തിന്റെ വാദത്തിനായി കേസ് 25 ലേക്ക് മാറ്റി.
എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ 2018 ജൂലായ് ഒന്നിന് കൊലപ്പെടുത്തിയ കേസിൽ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. എറണാകുളം സെൻട്രൽ പൊലീസ് കോടതിയിൽ സമർപ്പിച്ച കാഷ്വാലിറ്റി രജിസ്റ്റർ, വൂണ്ട് സർട്ടിഫിക്കറ്റ്, സൈറ്റ് പ്ലാൻ തുടങ്ങിയ പ്രധാന രേഖകളെല്ലാം നഷ്ടമായെന്ന് വിചാരണ ആരംഭിക്കാനിരിക്കെ കണ്ടെത്തുകയായിരുന്നു.
മുഖ്യപ്രതിയെ പിടികൂടാൻ ഏറെ വൈകിയ കേസിൽ കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്തിയിട്ടില്ല. വിചാരണ തുടങ്ങാനിരിക്കെ രേഖകൾ നഷ്ടമായത് ദുരൂഹമാണെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും അഭിമന്യുവിന്റെ കുടുംബവും എസ്.എഫ്.ഐയും ആവശ്യപ്പെട്ടിരുന്നു. ജുഡിഷ്യൽ ഓഫീസറുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മറ്റ് പല കേസുകളിലെയും രേഖകൾ സെഷൻസ് കോടതിയിൽനിന്ന് കാണാതായതായി വ്യക്തമായിട്ടുണ്ട്.
സാധാരണ സംഭവമെന്ന് കോടതി
രേഖകൾ നഷ്ടപ്പെട്ടത് 2019 ജനുവരിയിലാണെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അറിയിച്ചു. കഴിഞ്ഞ സെപ്തംബർ 23ന് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതൊടെ ഹൈക്കോടതിയെ അറിയിച്ചു. ഇത്തരത്തിൽ രേഖകൾ നഷ്ടപ്പെടുന്നതും മറ്റെവിടെയെങ്കിലും ഉണ്ടാവുന്നതുമൊക്കെ സാധാരണമാണ്. രേഖകൾ നഷ്ടമായതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. വിചാരണ നടപടികൾ ഇതുമൂലം വൈകില്ലെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |