കോഴിക്കോട്: പേരാമ്പ്ര വാളൂരിലെ കുറുക്കുടി മീത്തൽ അനുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത മുജീബ് റഹ്മാൻ ജുവലറി ഉടമയെ കൊന്ന കേസിലും പ്രതിയെന്ന് വിവരം. 2000ൽ പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ ജുവലറി ഉടമയായ ഗണപതിയെയാണ് മുജീബും സംഘവും കൊലപ്പെടുത്തിയത്. ജുവലറിയിൽ നിന്നും സ്വർണം തട്ടിയെടുക്കാനുളള ശ്രമത്തിനിടയിൽ മുജീബും സംഘവും ഗണപതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൃത്യം ചെയ്തതിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട മുജീബിനെ തമിഴ്നാട് സേലത്തിനടുത്തുവച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലക്കേസിൽ ഇയാൾ ശിക്ഷ അനുഭവിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷവും കുറ്റകൃത്യങ്ങൾ തുടർന്നിരുന്നുവെന്നും പൊലീസ് പറയുന്നു. കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് വാഹനങ്ങൾ മോഷ്ടിച്ചിരുന്ന വീരപ്പൻ റഹീമിന്റെ അനുയായിയാണ് ഇയാൾ.
അനു കൊലക്കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന മുജീബിനെ വിട്ടുകിട്ടാനായി പൊലീസ് ഇന്ന് അപേക്ഷ നൽകും. വിശദമായി ചോദ്യം ചെയ്യുന്നതിന് അഞ്ച് ദിവസത്തേക്കാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലേക്ക് ആവശ്യപ്പെടുന്നത്. കൊലപാതകം നടന്ന അല്ലിയോറ താഴെയിലെ തോട്ടിലും ബൈക്ക് മോഷ്ടിച്ച കണ്ണൂർ മട്ടന്നൂരിലും പ്രതിയുമായി തെളിവെടുപ്പ് നടത്തും. മുജീബിനെതിരെ നിലവിൽ 57 കേസുകളുണ്ട്. പേരാമ്പ്ര പൊലീസ് ഇൻസ്പക്ടർ എം എ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ചയാണ് മുജീബിനെ കൊണ്ടോട്ടിയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |