സമുദ്ര ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഒരു കപ്പലിന്റെ പേര് ചോദിച്ചാൽ മിക്കവരുടെയും മനസിൽ ആദ്യമെത്തുന്ന പേര് ടൈറ്റാനികിന്റേതാകും. തകർന്ന് 111 വർഷങ്ങൾ പിന്നിട്ടിട്ടും ആർ.എം.എസ് ടൈറ്റാനിക് ഇന്നും നിഗൂഢതയാണ്. ഒരു പ്രേതക്കപ്പൽ പോലെ കടലിൽ 12,500 അടിയിലേറെ ആഴത്തിൽ ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ കാണാം.
ടൈറ്റാനികിന്റെ മാതൃകകൾ സൃഷ്ടിക്കാൻ ലോകത്തിന്റെ പല ഭാഗത്തും ശ്രമങ്ങൾ നടന്നിട്ടുണ്ട്. അത്തരത്തിൽ വർഷങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച ഒരു ടൈറ്റാനിക്ക് പദ്ധതിയ്ക്ക് വീണ്ടും ജീവൻ നൽകിയിരിക്കുകയാണ് ഓസ്ട്രേലിയൻ കോടീശ്വരനായ ക്ലൈവ് പാമർ. ടൈറ്റാനികിന്റെ അതേ മാതൃകയിലുള്ള ഒരു കപ്പൽ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. ടൈറ്റാനിക് - 2 എന്ന് പേരിട്ടിരിക്കുന്ന കപ്പൽ 2027 ജൂണിൽ നീറ്റിലിറക്കും.
വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപനം
ശരിക്കും 2012ലാണ് പാമർ ഈ പദ്ധതി ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ മുടങ്ങി. പിന്നീട് 2018ലും പ്രഖ്യാപിച്ചെങ്കിലും എങ്ങുമെത്തിയില്ല. ഇത്തവണ സിഡ്നിയിലെ ഓപ്പറ ഹൗസിൽ നടന്ന പരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. പാമറിന്റെ ബ്ലൂ സ്റ്റാർ ലൈൻ കമ്പനിയാണ് കപ്പൽ നിർമ്മിക്കുക.
രൂപത്തിൽ ടൈറ്റാനികിനെ പോലെയാണെങ്കിലും ടൈറ്റാനികിനേക്കാൾ വളരെ ഉയർന്ന നിലവാരമാകും ടൈറ്റാനിക് -2വിനെന്ന് അദ്ദേഹം പറയുന്നു. ഏകദേശം 500 മില്യൺ ഡോളറിനും ഒരു ബില്യൺ ഡോളറിനുമിടെയിലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 4.2 ബില്യൺ ഡോളറാണ് ഖനന വ്യവസായി ആയ പാമറിന്റെ ആസ്തി.
കപ്പൽ നിർമ്മാണത്തിനുള്ള ടെന്ററുകൾ ക്ഷണിച്ചുതുടങ്ങി. 2025ൽ നിർമ്മാണം തുടങ്ങാനാണ് പദ്ധതി. 2,345 പേർക്ക് യാത്ര ചെയ്യാവുന്ന കപ്പലിൽ 835 ക്യാബിനുകളും 9 ഡെക്കുകളും ഉണ്ടാകും. ആകെ റൂമുകളുടെ പകുതിയും ഫസ്റ്റ് ക്ലാസ് ആയിരിക്കും. യഥാർത്ഥ ടൈറ്റാനികിന്റെ അതേ ഡിസൈനിലെ ഇന്റീരിയറും ക്യാബിൻ ലേ ഔട്ടുമാണ് പദ്ധതിയിലുള്ളത്. ബോൾറൂമുകളും സ്വിമ്മിംഗ് പൂളുകളുമുണ്ടാകും.
അതേ വഴിയേ
ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് അമേരിക്കയിലെ ന്യൂയോർക്കിലേക്കായിരുന്നു ടൈറ്റാനികിന്റെ ആദ്യ യാത്ര. ഇതേ പാത തന്നെയാണ് ടൈറ്റാനിക് - 2വിനും തിരഞ്ഞെടുത്തിട്ടുള്ളത്. ബ്രിട്ടീഷ് ഷിപ്പിംഗ് കമ്പനിയായ വൈറ്റ് സ്റ്റാർ ലൈന്റെ അഭിമാനമായിരുന്നു ആഡംബര കപ്പലായ ആർ.എം.എസ് ടൈറ്റാനിക്.
1912 ഏപ്രിൽ 10ന് 2,224 യാത്രക്കാരുമായി ടൈറ്റാനിക് കന്നിയാത്ര പുറപ്പെട്ടു. അന്ന് നിർമ്മിക്കപ്പെട്ടവയിൽ വച്ച് ഏറ്റവും വലുതായിരുന്നു ടൈറ്റാനിക്. നിർഭാഗ്യവശാൽ, ആദ്യയാത്രയിൽ തന്നെ 1912 ഏപ്രിൽ 15ന് ടൈറ്റാനിക് മഞ്ഞുമലയിലിടിച്ച് അറ്റ്‌ലാൻഡിക് സമുദ്രത്തിൽ മുങ്ങി. 1,500 ലേറെ പേർക്ക് ജീവൻ നഷ്ടമായി. സമുദ്രഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ടൈറ്റാനികിന്റേത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |