മൂന്നാർ: മാങ്കുളത്ത് തമിഴ്‌നാട് സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് നാലുപേർ മരിച്ച സ്ഥലത്ത് മോട്ടോർവാഹന വകുപ്പും പൊതുമരാമത്ത് വകുപ്പും ഇന്ന് പരിശോധന നടത്തും. കൊക്കയിലേയ്ക്ക് മറിഞ്ഞ ട്രാവലർ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. റോഡിന്റെ അശാസ്ത്രീയമായ നിർമാണമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. സ്ഥലത്ത് നേരത്തെയും അപകടം നടന്നിട്ടുണ്ട്. അപകടത്തിന് കാരണം പിഡബ്ള്യുഡിയുടെ അനാസ്ഥ. സംരക്ഷണഭിത്തി കെട്ടിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു.
ഇന്നലെ വൈകിട്ട് നാലരയോടെ മാങ്കുളം ആനക്കുളം റോഡിൽ പേമരത്താണ് അപകടമുണ്ടായത്. തിരുനെൽവേലിയിൽ ഒരു പ്രഷർ കുക്കർ കമ്പനിയിൽ ഒന്നിച്ച് ജോലിചെയ്യുന്നവർ വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു. തമിഴ്‌നാട് സ്വദേശികളാണ് അപകടത്തിൽ പെട്ടവരെല്ലാം. ഗുണശേഖരൻ ഗോവിന്ദ അരസ് (60), അബിനേഷ് മൂർത്തി (30), മകൻ തൻവിക് (ഒന്നര വയസ്), പി കെ സേതു (34) എന്നിവരാണ് മരിച്ചത്. 13 പേർക്ക് പരിക്കേറ്റു. അതേസമയം, അപകടത്തിൽ ഗുരുതമായി പരിക്കേറ്റയാൾ അപകടനില തരണം ചെയ്തു.
ട്രാവലർ 100 അടി താഴ്‌ചയിലേയ്ക്ക് മറിയുകയായിരുന്നു. പിന്നാലെയുണ്ടായിരുന്ന വാഹനത്തിലെത്തിയ സഹപ്രവർത്തകരും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഇതിനിടെ, അപകടത്തിൽ ഭർത്താവും ഒന്നരവയസുകാരനായ മകനും മരിച്ചതിയാതെ ആശുപത്രിയിൽ കഴിയുകയാണ് തേനി സ്വദേശിയായ ശരണ്യ. അപകടത്തിന് പിന്നാലെ മൂവരും കൂട്ടം പിരിഞ്ഞു. മകൻ തൻവിക്കിനെയാണ് ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് വ്യത്യസ്ത വാഹനങ്ങളിൽ മറ്റ് ആശുപത്രികളിൽ ശരണ്യയെയും ഭർത്താവ് അബിനേഷിനെയും എത്തിക്കുകയായിരുന്നു. മരണവിവരം ശരണ്യയെ ബന്ധുക്കൾ ഇതുവരെ അറിയിച്ചിട്ടില്ല. ശരണ്യ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |