ന്യൂഡൽഹി : ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31ന് മുൻപ്, കുറഞ്ഞത് 10,000 കോടിയുടെ വായ്പാനുമതിയെങ്കിലും വേണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് നൽകിയേക്കും. കേന്ദ്രസർക്കാരിന്റെ വാദം കൂടി കേട്ടശേഷം ജസ്റ്റിസുമാരായ സൂര്യകാന്തും കെ.വി. വിശ്വനാഥനും അടങ്ങിയ ബെഞ്ചാണ് തീരുമാനം കൈക്കൊള്ളുക.
സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് ആരോപിച്ച് ഒരു സംസ്ഥാനം കേന്ദ്രത്തിനെതിരെ നൽകിയ ഹർജിയിലാണ് തീരുമാനം എന്നത് ശ്രദ്ധേയമാണ്. മാർച്ച് 13ന് കേസ് പരിഗണിച്ചപ്പോൾ 5000 കോടിയുടെ അധികവായ്പയെടുക്കാൻ മാത്രമേ ഈ സാമ്പത്തികവർഷത്തിൽ അനുമതി നൽകാനാവു എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഔദാര്യമല്ല, അർഹതപ്പെട്ടതാണ് ചോദിക്കുന്നത് എന്ന നിലപാടാണ് കേരളത്തിന്. സംസ്ഥാനത്തിനുവേണ്ടി ഹാജരാകുന്ന അഡ്വ. കപിൽ സിബൽ ഇന്ന് കണക്കുകൾ നിരത്തും. ആവശ്യമെങ്കിൽ വീഡിയോ പ്രസന്റേഷനും നടത്തിയേക്കും. കേന്ദ്ര വാദമുഖങ്ങളുമായി അഡിഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കട്ടരാമനും കരുതലോടെയാവും എത്തുക.
കേരളനിലപാട്
1. കടമെടുക്കൽ അനുമതി ആവശ്യപ്പെടുന്നത് ധനകമ്മിഷന്റെ ശുപാർശ പ്രകാരം കേരളത്തിന് അർഹതപ്പെട്ടത്
2. കേന്ദ്ര നടപടികൾ ഫെഡറൽ തത്ത്വങ്ങളുടെ ലംഘനം. സംസ്ഥാനത്തിന്റെ ചെലവുകളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു
കേന്ദ്രനിലപാട്
1. കേരളം ചോദിക്കുന്ന ബെയ്ൽ ഔട്ട് പാക്കേജിന് (രക്ഷാപാക്കേജ്) അനുമതി നൽകാനാവില്ല
2. പ്രതിസന്ധി നേരിടാൻ കേരളത്തിന് പ്ലാൻ ബി ഉണ്ടെന്ന് പറയുന്നു, അത് നടപ്പാക്കണം
3. 5000 കോടിക്ക് അനുമതി നൽകിയാലും അടുത്ത വർഷത്തെ കടമെടുക്കൽ പരിധിയിൽ നിന്ന് കുറയ്ക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |