സുരേഷ് ഗോപി- കലാമണ്ഡലം ഗോപി വിവാദത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. പത്മ പുരസ്കാരം തരപ്പെടുത്തിത്തരുവാൻ കഴിയുമോ എന്ന് ആദ്യം സുരേഷ് ഗോപിയോട് അങ്ങോട്ട് ചോദിച്ചത് കലാമണ്ഡലം ഗോപി. ഇതിന് തന്നെക്കൊണ്ട് സാധിക്കില്ലെന്ന് സുരേഷ് ഗോപി അപ്പോൾതന്നെ മറുപടി പറഞ്ഞെന്ന് ഫേസ്ബുക്കിൽ കുറിച്ച സന്ദീപ് വാര്യർ കലാമണ്ഡലം ഗോപിയുടെ മകനോട് ആ ഗോപിയല്ല ഈ ഗോപി എന്ന് മനസിലായല്ലോ എന്നും ചോദിക്കുന്നുണ്ട്. (വിവാദമായ ഫേസ്ബുക്ക് പോസ്റ്റിൽ ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക എന്ന് കലാമണ്ഡലം ഗോപിയുടെ മകൻ രഘുരാജ് പറഞ്ഞിരുന്നു).ഒരു മനുഷ്യനെ കള്ളവാർത്തകൾ കൊടുത്ത് തേജോവധം ചെയ്യുന്നതിൽ ഒരു പരിധിയുണ്ടെന്ന് സന്ദീപ് വാര്യർ മാദ്ധ്യമങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പദ്മ പുരസ്കാരം തരപ്പെടുത്തിത്തരുവാൻ കഴിയുമോ എന്ന് സുരേഷ് ഗോപിയോട് അങ്ങോട്ട് ചോദിച്ചത് കലാമണ്ഡലം ഗോപി .
തന്നെക്കൊണ്ട് സാധിക്കില്ല എന്ന് അപ്പോൾത്തന്നെ അന്തസ്സായി മറുപടി പറഞ്ഞത് സുരേഷ് ഗോപി .
രഘുവിനോടാണ് . ആ ഗോപിയല്ല ഈ ഗോപി . മനസ്സിലായല്ലോ .
മാപ്രകളോടാണ് . ഒരു മനുഷ്യനെ കള്ളവാർത്തകൾ കൊടുത്ത് തേജോവധം ചെയ്യുന്നതിനും ഒരു പരിധിയുണ്ട്.
തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയെ കലാമണ്ഡലം ഗോപി അനുഗ്രഹിക്കണമെന്ന് പ്രശസ്തനായ ഡോക്ടർ ആവശ്യപ്പെട്ടുവെന്ന മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഗോപിയാശാനെ കാണാനായി ആരെയും ചുമതല ഏൽപ്പിച്ചിട്ടില്ലെന്നും അനുഗ്രഹം തേടാനായില്ലെങ്കിൽ ഗുരുവായൂരിൽ പോയി മാനസപൂജ ചെയ്യാമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഇത് സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയായതോടെ, സ്‌നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്ന് പറയാനായി മാത്രമാണിതെന്നും ചർച്ച അവസാനിപ്പിക്കണമെന്നും വിശദീകരിച്ച് പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
വിവാദങ്ങൾക്ക്പിന്നാലെ സുരേഷ് ഗോപിയെ കലാമണ്ഡലം ഗോപി വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. വർഷങ്ങളായി ബന്ധമുള്ള സുരേഷ് ഗോപിയുമായി യാതൊരു പ്രശ്‌നവുമില്ല. പരിചയക്കാരനായ ഡോക്ടറുടെ ഫോൺ വിളിയിലാണ് പ്രശ്‌നമായത്. സുരേഷ് ഗോപി വരുമെന്നും അനുഗ്രഹിക്കണമെന്നും പറഞ്ഞു. പിന്നാലെ പദ്മഭൂഷൺ കിട്ടേണ്ടതല്ലേ എന്ന് ചോദിച്ചു. പെട്ടെന്ന് ഇത് കേട്ടപ്പോഴുള്ള വിഷമത്തിലാണ് മകൻ രഘു ഫേസ്ബുക്ക് പോസ്റ്റിട്ടത്. പദ്മഭൂഷൺ കിട്ടാൻ സുരേഷ്‌ഗോപിയെ സമീപിച്ചിട്ടില്ല. സമീപിക്കുകയുമില്ല. തുടർന്നാണ് മകൻ ഡോക്ടറോട് സംസാരിച്ചതും ഫേസ്ബുക്ക് പോസ്റ്റിട്ടതും. താൻ പറഞ്ഞപ്പോൾ പോസ്റ്റ് പിൻവലിച്ചു.
തന്നെ സ്‌നേഹിക്കുന്ന ആർക്കും എപ്പോഴും വീട്ടിലേക്ക് വരാം. മകന് സുരേഷ് ഗോപി, മോഹൻലാൽ, മമ്മൂട്ടി എന്നിവരോട് ബഹുമാനമുണ്ട്. സുരേഷ്‌ഗോപിയുടെ മകളുടെ കല്യാണത്തിന് ക്ഷണിച്ചെങ്കിലും ശാരീരിക അസ്വാസ്ഥ്യമുള്ളതിനാൽ പോകാനായില്ല. വിവാദമുണ്ടായപ്പോൾ സുരേഷ്‌ഗോപിക്ക് തന്നെ വിളിച്ച് സംസാരിക്കാമായിരുന്നു. വിളിക്കുമെന്ന് പ്രതീക്ഷിച്ചു.
അദ്ദേഹം പറഞ്ഞ കുത്തിത്തിരിപ്പുകാർ കൂടെയുള്ളവരാകാം. സുരേഷ് ഗോപിക്കായി വോട്ട് ചോദിക്കില്ല. സുരേഷ്‌ഗോപിയും താനും തമ്മിലുള്ള സ്‌നേഹബന്ധം രാഷ്ട്രീയത്തിനുപയോഗിക്കേണ്ട. സ്‌നേഹബന്ധത്തിന്റെ പേരിൽ സുരേഷ് ഗോപിയും മുരളീധരനും ജയിക്കണമെന്നുണ്ട്. പക്ഷേ താൻ അടിയുറച്ച ഇടതുപക്ഷക്കാരനാണെന്നും ഗോപിയാശാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |