ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ മോദി സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാൻ പ്രധാനമന്ത്രി ആസൂത്രിതമായ ശ്രമം നടത്തിയെന്ന് അവർ ആരോപിച്ചു. രാഹുൽ ഗാന്ധിയും നേരത്തെ ഇതേ ആരോപണം ഉന്നയിച്ചിരുന്നു.
'ഇന്ന് ഞങ്ങൾ ഏറ്റെടുക്കുന്ന വിഷയം അത്യന്തം ഗൗരവമുള്ളതാണ്. ഈ പ്രശ്നം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ മാത്രമല്ല, നമ്മുടെ ജനാധിപത്യത്തെ തന്നെ ബാധിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സാമ്പത്തികമായി തളർത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നു. പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത ഫണ്ട് മരവിപ്പിക്കുകയും ഞങ്ങളുടെ അക്കൗണ്ടുകളിൽ നിന്ന് പണം ബലമായി തട്ടിയെടുക്കുകയും ചെയ്യുന്നു.'- സോണിയ ആരോപിച്ചു.
2018 -19 സാമ്പത്തിക വർഷത്തെ കുടിശ്ശികയും പിഴയും ആയി 210 കോടി രൂപ നികുതി ആവശ്യപ്പെട്ടുവെന്നും, ആദായനികുതി വകുപ്പ് ബാങ്ക് അക്കൗണ്ടുകളിലെ 115 കോടി രൂപ മരവിപ്പിച്ചെന്നും പാർട്ടി അവകാശവാദമുന്നയിച്ചതിനെ പരാമർശിച്ചായിരുന്നു സോണിയാ ഗാന്ധിയുടെ വിമർശനം.
പാർട്ടിയുടെ മൂന്ന് അക്കൗണ്ടുകളിൽ നിന്ന് ആദായ നികുതി വകുപ്പ് 65 കോടി രൂപ പിൻവലിച്ചതായി കോൺഗ്രസ് നേതാവ് അജയ് മാക്കൻ ആരോപിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകൾക്കെതിരായ വകുപ്പിന്റെ നടപടി തടയണമെന്ന പാർട്ടിയുടെ ഹർജി ഈ മാസം ആദ്യം ട്രൈബ്യൂണൽ നിരസിച്ചിരുന്നു. ഇലക്ടറൽ ബോണ്ടുകൾ ബിജെപിക്ക് വലിയതോതിൽ നേട്ടമുണ്ടാക്കിയെന്നും സോണിയാ ഗാന്ധി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |