SignIn
Kerala Kaumudi Online
Thursday, 09 May 2024 11.20 AM IST

ദാഹിച്ച് വലഞ്ഞ് മലയോരം

photo

പാലോട്: വേനൽ കടുത്തതോടെ ഗ്രാമീണ മേഖലകളിൽ ശുദ്ധജലക്ഷാമം രൂക്ഷമാവുന്നു. തോടുകളും ആറുകളും വറ്റിത്തുടങ്ങിയതോടെ കുടിവെള്ളത്തിനായുള്ള നെട്ടോട്ടവും ആരംഭിച്ചു. നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിലും കോളനികളിലും വെള്ളം കിട്ടാക്കനിയായി മാറുകയാണ്. വേനൽ കടുത്തതോടെ മിക്ക കൃഷിയിടങ്ങളും കരിഞ്ഞുണങ്ങിത്തുടങ്ങി. കുടിവെള്ള പൈപ്പിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ജലവിതരണം നിശ്ചലമാണ്. കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി ഇപ്പോഴും തുടരുന്നതിനാൽ ജലവിതരണം ഉടനെയൊന്നും കാണാൻ സാദ്ധ്യതയില്ല. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളാണ് ഇപ്പോൾ കുടിവെള്ളത്തിനായി വലയുന്നത്. രാവിലെ മുതൽ കാത്തിരുന്നാൽ ഒരല്പം കുടിവെള്ളം കിട്ടിയാലായി. മിക്ക ദിവസങ്ങളിലും പൈപ്പുകളിൽ വെള്ളമുണ്ടാകാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. 2009ൽ 60 കോടി നിർമ്മാണ ചെലവിൽ ആരംഭിച്ച നന്ദിയോട് ആനാട് സമഗ്ര കുടിവെള്ള പദ്ധതി 2023 ആയിട്ടും ഒന്നുമായില്ല. രണ്ടു പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ്. നന്ദിയോട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം 2021ൽ പരിഹരിക്കുമെന്ന് ഉറപ്പു നൽകിയെങ്കിലും ഒന്നും നടന്നില്ലെന്നു മാത്രമല്ല ഉണ്ടായിരുന്ന പൈപ്പുകൾ കൂടി നശിച്ചു.

മാലിന്യവാഹി

പ്ലാസ്റ്റിക്, അറവ് മാലിന്യങ്ങൾ എന്നിവ അടിഞ്ഞുകൂടി വാമനപുരം നദിയിലെ കുടിവെള്ള പദ്ധതി പ്രദേശങ്ങൾ മലിനമായി മാറിയിരിക്കുകയാണ്. കുടിവെള്ള പദ്ധതി പ്രദേശങ്ങളായ പാലോട്, ചെറ്റച്ചൽ, താവയ്ക്കൽ, കുണ്ടാളം കുഴി എന്നിവിടങ്ങളിലേക്ക് ജലം എത്തിക്കുന്ന വാമനപുരം നദിയാണ് നിലവിൽ മാലിന്യവാഹിയായി മാറിയത്. ഈ നദിയിൽ നിന്ന് ശേഖരിക്കുന്ന വെള്ളമാണ് ഉപഭോക്താക്കൾക്ക് കുടിവെള്ളമായി ലഭിക്കുന്നത്. ഈ ജലത്തിൽ ബ്ലീച്ചിംഗ് പൗഡറിട്ടാണ് കുടിവെള്ളമായി നൽകുന്നത്. ജലത്തിന്റെ രാസപരിശോധന നടന്നിട്ട് മാസങ്ങളായി. ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.

കുടിവെള്ളക്ഷാമം രൂക്ഷം

 നന്ദിയോട് പഞ്ചായത്തിൽ പുലിയൂർ, ഓട്ടുപാലം, പച്ച കാലൻകാവ്, നാഗര, വാഴപ്പാറ, വട്ടപ്പൻകാട്, കള്ളിപ്പാറ, ആനകുളം, നളന്ദ, പാലുവള്ളി, വെമ്പ്, കുറുപുഴ, ഒൻപത് ഏക്കർ കോളനി, വട്ടപ്പൻകാട്, ദൈവപ്പുര, കട്ടക്കാൽ, പറങ്കിമാംവിള, വേലാംകോണം, മത്തായിക്കോണം.

 പെരിങ്ങമ്മല പഞ്ചായത്തിൽ കൊച്ചുവിള കുണ്ടാളം കുഴി, മാന്തുരുത്തി, പാറക്കോണം, ഞാറനീലി, ഇലഞ്ചിയം, ഇടിഞ്ഞാർ, ബ്രൈമൂർ, കരിമൺ കോട്, വട്ടക്കരിക്കകം

ആശ്രയം പൈപ്പ് വെള്ളം

ഗ്രാമീണ മേഖലയിലെ മിക്കസ്ഥലങ്ങളിലും വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനുകളിലൂടെ ലഭിക്കുന്ന കുടിവെള്ളമാണ് ഏക ആശ്രയം. പാറ നിറഞ്ഞ പ്രദേശമായതിനാൽ ഇവിടങ്ങളിൽ കിണർ വെള്ളം ലഭിക്കില്ല. ഈ പ്രദേശങ്ങളിലെ ജനങ്ങൾ കിലോമീറ്ററുകൾ കാൽനടയായി നടന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. ഈ പ്രദേശവാസികൾക്ക് അടിയന്തര പ്രാധാന്യത്തോടെ കുടിവെള്ളം ലഭ്യമാക്കാൻ നടപടിയെടുക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.