SignIn
Kerala Kaumudi Online
Sunday, 28 April 2024 7.00 PM IST

ചീഫ് ജസ്റ്റിസിന്റെ രൂക്ഷ വിമർശനം, തമിഴ്നാട് ഗവർണർ സുപ്രീം കോടതിയെ വെല്ലുവിളിക്കുന്നു, പൊന്മുടിയെ മന്ത്രിയാക്കുന്നതിൽ ഇന്ന് തീരുമാനമെടുക്കണം

supreme-court

ന്യൂഡൽഹി: അഴിമതിക്കേസിലെ മൂന്നുവർഷം തടവുശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടും തമിഴ്നാട്ടിൽ കെ.പൊന്മുടിയുടെ മന്ത്രിസഭാ പുനഃപ്രവേശം നിരസിച്ച ഗവർണർ ഡോ. ആർ.എൻ.രവിയെ അതിരൂക്ഷമായി വിമർശിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ഗവർണറുടെ പ്രവൃത്തിയിൽ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുന്നതിൽ ഇന്ന് തീരുമാനമെടുക്കണമെന്ന് അന്ത്യശാസനം നൽകി. നടപടിയുണ്ടായില്ലെങ്കിൽ ഇടപെടുമെന്നും ഭരണഘടന അനുസരിച്ച് ഗവർണർ പ്രവർത്തിക്കണമെന്ന് ഉത്തരവിടാൻ മടിക്കില്ലെന്നും വ്യക്തമാക്കി. ആ സാഹചര്യം ഒഴിവാക്കാനാണ് സമയം നൽകുന്നതെന്നും പറഞ്ഞു.

ഗവർണർ ഉടക്കിട്ട് നിൽക്കുകയാണെന്നും പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുന്നില്ലെന്നുമുള്ള തമിഴ്നാട് സർക്കാരിന്റെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു വിമർശനം. തമിഴ്നാട് ഗവർണർ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നു. ഭരണഘടനയ്ക്കും മേലെയുള്ള അധികാരിയെപോലെ പെരുമാറുന്നു. ഇക്കാര്യം ഉറക്കെ പറയാൻ ആഗ്രഹിച്ചിരുന്നതല്ല. എന്നാൽ ഗവർണർ തങ്ങളെ നിർബന്ധിതരാക്കി. സുപ്രീംകോടതിയുടെ സ്റ്റേയുള്ള വിഷയത്തിൽ ശിക്ഷാവിധി ഇല്ലാതായിട്ടില്ലെന്ന് പറയേണ്ട കാര്യം ഗവർണർക്കില്ല.

ഗവർണർ ഭരണഘടന പാലിച്ചില്ലെങ്കിൽ സർക്കാർ പിന്നെ എന്തു ചെയ്യണം. ശിക്ഷാവിധി സ്റ്റേ ചെയ്തതോടെ പൊന്മുടിയുടെ മന്ത്രിപദവി പുനഃസ്ഥാപിക്കപ്പെട്ടില്ലേയെന്ന് സംശയമുന്നയിച്ച കോടതി പ്രത്യേകമായി സത്യപ്രതിജ്ഞയുടെ ആവശ്യമുണ്ടോയെന്നും സർക്കാരിനോട് ആരാഞ്ഞു. ജസ്റ്റിസുമാരായ ജെ.ബി.പർദ്ദിവാല, മനോജ് മിശ്ര എന്നിവർ കൂടിയടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകൾ തടഞ്ഞുവയ്ക്കുന്ന നടപടിയിൽ ഗവർണർക്ക് മുമ്പും കോടതിയുടെ വിമർശനം കേൾക്കേണ്ടിവന്നിട്ടുണ്ട്.

'ഗവർണർ എന്താണ് ചെയ്യുന്നത്?

തമിഴ്നാട് ഗവർണർ എന്താണ് ചെയ്യുന്നതെന്ന് അറ്റോർണി ജനറൽ ആർ.വെങ്കട്ടരമണിയോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. പൊന്മുടിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്രേ ചെയ്തു. എന്നാൽ ഗവർണർ പറയുന്നു സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കില്ലെന്ന്. മന്ത്രിസഭാ പുനഃപ്രവേശം ഭരണഘടനാ ധാർമ്മികതയ്ക്ക് എതിരാണെന്ന് ഗവർണർക്ക് എങ്ങനെ പറയാനാകും. ഈ നിലപാടിനോട് ഗൗരവമായ സമീപനമാണ് കോടതി എടുക്കാൻ പോകുന്നതെന്ന് അറ്റോർണി ജനറൽ ഗവർണറെ അറിയിക്കണം. ഗവർണറെ ഉപദേശിക്കുന്നവർ കൃത്യമായിട്ടല്ല അതുചെയ്യുന്നത്. സുപ്രീംകോടതി ഒരുശിക്ഷ സ്റ്രേ ചെയ്യുമ്പോൾ, ശിക്ഷ തന്നെയാണ് സ്റ്റേ ചെയ്യുന്നതെന്ന് അറിയിക്കണം.

കേട്ടുകേൾവിയില്ലാത്തത്: തമിഴ്നാട്

മന്ത്രിയെ നിയമിക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശയിൽ നടപടിയെടുക്കാൻ ഗവർണർ വിസമ്മതിക്കുന്നത് രാജ്യത്തിന്റെ 75 വർഷത്തെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്ന് തമിഴ്നാടിന്റെ അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. തമിഴ്നാടിന്റെ ഹർജി നിലനിൽക്കില്ലെന്നായിരുന്നു ഗവർണർക്കു വേണ്ടി ഹാജരായ അറ്റോർണി ജനറലിന്റെ വാദം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TN GOVERNOR SC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.