ഒരിടവേളയ്ക്ക് ശേഷം ഏദൻ ഉൾക്കടൽ കേന്ദ്രീകരിച്ച് സൊമാലിയൻ കടൽക്കൊള്ളക്കാർ തലപൊക്കിയിരിക്കുകയാണ്. കപ്പലുകൾ അതിലെ ജീവനക്കാരും ചരക്കും സഹിതം തടഞ്ഞുവച്ച് വൻ തുക മോചനദ്രവ്യം ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി. സൈനിക ശക്തികളായ രാജ്യങ്ങൾ ചേർന്ന് തുരത്തിയിരുന്ന ഇവർ വീണ്ടുമെത്താൻ കാരണങ്ങൾ പലതാണ്. കഴിഞ്ഞ നാലു മാസത്തിനിടെ 14 കപ്പലുകൾ ആക്രമിക്കപ്പെട്ടു. ചിലത് റാഞ്ചിയപ്പോൾ ചിലത് റാഞ്ചാൻ ശ്രമമുണ്ടായി. ഇതിൽ പകുതിയോളം കപ്പലുകളേയും രക്ഷപ്പെടുത്തിയത് ഇന്ത്യൻ നാവികസേനയാണ്.
ഡിസംബറിൽ സൊമാലിയൻ കൊള്ളക്കാർ റാഞ്ചിയ മാൾട്ടീസ് ചരക്കു കപ്പലായ 'എംവി റുവൻ' കഴിഞ്ഞ ദിവസം മോചിപ്പിച്ചതാണ് ഒടുവിലെ സംഭവം. ഇതിലെ 17 ജീവനക്കാരും സ്വതന്ത്രരായി. മാത്രമല്ല പ്രത്യാക്രമണം നടത്തിയ 35 കൊള്ളക്കാരെ കസ്റ്റഡിയിലെടുത്ത് ഇന്ത്യയിലേക്ക് കൊണ്ടുവരികയുമാണ്. കഴിഞ്ഞ വർഷം വിജ്ഞാപനം ചെയ്ത മാരിടൈം ആന്റി പൈറസി നിയമപ്രകാരമാകും ഇവരെ വിചാരണ ചെയ്യും. എം.വി. റുവൻ കപ്പലിൽ മോചിപ്പിക്കപ്പെട്ട ജീവനക്കാരിൽ ഏഴ് ബൾഗേറിയക്കാരുമുണ്ടായിരുന്നു. ഇന്ത്യൻ നാവികസേനയുടെ ധീരമായ നടപടിയെ പ്രശംസിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞും ബൾഗേറിയൻ ഭരണാധികാരികൾ സമൂഹമാദ്ധ്യമമായ എക്‌സിൽ കുറിപ്പിട്ടു. 'ഇതൊക്കെയല്ലേ ഫ്രണ്ട് ഷിപ്പ്' എന്നാണ് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ മറുപടിയിട്ടത്.
മിഷൻ എം.വി. റുവൻ
എട്ടരക്കോടി രൂപയോളം വിലവരുന്ന 38000 ടൺ ചരക്കുമായി നീങ്ങിയ കപ്പൽ ഡിസംബർ 14നാണ് സൊമാലിയൻ സായുധസംഘം പിടിച്ചെടുത്തത്. ഇന്ത്യൻ നേവിയുടെ മിസൈൽ വേധ കപ്പലായ ഐ.എൻ.എസ് കൊൽക്കത്ത മോചനദൗത്യം ഏറ്റെടുത്തു. നേവിയുടെ എയർക്രാഫ്ടുകളും ഡ്രോണുകളും പ്രത്യേക പരിശീലനം ലഭിച്ച മാർക്കോസ് പ്രഹർ കമാൻഡോകളുമടക്കം വിപുലമായ സന്നാഹങ്ങളുമായാണ് പുറപ്പെട്ടത്. ഇന്ത്യൻ സമുദ്രത്തിലും അറബിക്കടലിലും പട്രോളിംഗ് നടത്തുന്ന ഐ.എൻ.എസ്. സുഭദ്രയും ഒപ്പം ചേർന്നു.
നേവിയുടെ നിരീക്ഷണ ഡ്രോണുകളെ വെടിവച്ചു വീഴ്ത്തുന്ന ദൃശ്യം ക്യാമറയിൽ പതിഞ്ഞതോടെ കപ്പൽ ഡെക്കിൽ സായുധസംഘത്തിന്റെ സാന്നിദ്ധ്യം വ്യക്തമായി. റാഞ്ചിയ കപ്പലിന്റെ സ്റ്റീയറിംഗും നാവിഗേഷൻ സംവിധാനവും തന്ത്രപരമായി നിർവീര്യമാക്കിയതോടെ കൊള്ളക്കാർ കീഴടങ്ങാൻ നിർബന്ധിതരാവുകയായിരുന്നു. പരിക്കുകളൊന്നും കൂടാതെ ജീവനക്കാരെ മോചിപ്പിച്ചു. ഓപ്പറേഷൻ 40 മണിക്കൂർ നീണ്ടു. മാർച്ച് 16നാണ് പൂർത്തിയായത്.
ഇന്ത്യൻ നാവികസേനയുടെ സമീപകാല ദൗത്യങ്ങൾ
എഫ്.വി ഒമരി: ഇറാനിയൻ മത്സ്യബന്ധന കപ്പൽ. റാഞ്ചൽ ശ്രമത്തെക്കുറിച്ച് സന്ദേശം ലഭിച്ചതിനെ തുടർന്ന് ഐ.എൻ.എസ്. ശാർദ പാഞ്ഞെത്തുകയായിരുന്നു. ഇരച്ചുകയറിയ കമാൻഡോകൾക്ക് മുന്നിൽ 7 കൊള്ളക്കാരും കീഴടങ്ങി. 19 ജീവനക്കാരെ മോചിപ്പിച്ചു. റാഞ്ചികളുടെ ആയുധങ്ങളും പിടിച്ചെടുത്തു.
എം.വി. ലൈല നോർഫോക്: 84000 ചരക്കുമായി നീങ്ങിയ ഈ കൂറ്റൻ കപ്പൽ ജനുവരിയിൽ റാഞ്ചാൻ ശ്രമമുണ്ടായി. അപായ സന്ദേശത്തേ തുടർന്ന് നേവിയുടെ പട്രോളിംഗ് സംഘം കുതിച്ചെത്തി. അഞ്ചോ ആറോ റാഞ്ചികളാണ് കപ്പലിൽ കടന്നുകയറിയിരുന്നത്. ശക്തമായ വാണിംഗിൽ അവർ പിൻവാങ്ങി. 15 ഇന്ത്യക്കാരടക്കം 21 ജീവനക്കാരെ രക്ഷപ്പെടുത്തി.
എം.വി. അൽ നയീമി: ഇറാനിയൻ ഫിഷിംഗ് വെസ്റ്റൽ. റാഞ്ചൽ ശ്രമം നടന്നത് ജനുവരിയിൽത്തന്നെ. ഐ.എൻ.എസ്. സുമിത്രയാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. പാക്കിസ്ഥാനികളടക്കം 19 ജീവനക്കാരെ മോചിപ്പിച്ചു. 11 സൊമാലിയൻ കൊള്ളക്കാരെ കസ്റ്റഡിയിലെടുത്തു.
എഫ്.വി. ഇമാൻ: ഇറാനിയൻ മത്സ്യബന്ധനക്കപ്പൽ. രക്ഷാപ്രവർത്തനത്തിനെത്തിയത് സൊമാലിയൻ തീരത്ത് ആന്റി പൈറസി പട്രോളിംഗ് നടത്തുകയായിരുന്ന ഐ.എൻ.എസ്. സുമിത്ര തന്നെ. 17 ജീവനക്കാരെ രക്ഷപ്പെടുത്തി.
രണ്ടാംവരവിന് പിന്നിൽ
2005 -2012 കാലഘട്ടത്തിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ മോചനദ്രവ്യമായി 400 മില്യൻ ഡോളറെങ്കിലും തട്ടിയെടുത്തിട്ടുണ്ടന്നാണ് ലോകബാങ്കിന്റെ കണക്ക്. എന്നാൽ യു.എസും യൂറോപ്യൻ യൂണിയനും ഇന്ത്യയുമെല്ലാം സേനയെ വിന്യസിച്ച് ഇവരെ തുരത്തിയിരുന്നു. എന്നാൽ യെമനിലെ ഹൂതി വിമതർ വിദേശ കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം പതിവാക്കിയതോടെ പാശ്ചാത്യപ്പട ചെങ്കടലിലേക്ക് നീങ്ങി. ആഫ്രിക്കൻ തീരത്ത് വീണ്ടും കടൽക്കൊള്ളക്കാർ തലപൊക്കിയതിന് ഇതാണ് പ്രധാനകാരണമായി പറയുന്നത്.
ഇതോടെ സൊമാലിയ മേഖലയിലെ കപ്പലുകളെ സംരക്ഷിക്കേണ്ട പ്രധാന ദൗത്യം ഇന്ത്യ ഏറ്റെടുക്കുകയായിരുന്നു. പുതുതായി ഉദയം ചെയ്ത സായുധ സംഘങ്ങൾക്ക് കൊള്ള മാത്രമല്ല പകവീട്ടൽ കൂടി ലക്ഷ്യമാണെന്ന് ഇന്ത്യൻ ഓഷ്യൻ കമ്മിഷൻ വിലയിരുത്തുന്നു. വിദേശമത്സ്യബന്ധന ട്രോളറുകളുടെ കടന്നുകയറ്റത്തിൽ ഉപജീവനം നഷ്ടപ്പെട്ട പരമ്പരാഗത മീൻ പിടുത്തക്കാരും ഇതിലുണ്ട്. പൈററ്റ്സ് ഇപ്പോൾ ഫിഷിംഗ് കപ്പലുകളേയും ഉന്നമിടുന്നതിന് കാരണമിതാകാം. തദ്ദേശീയരായ സാധാരണക്കാരെ ഉപയോഗിച്ച് അൽ- ശബാദ് എന്ന തീവ്രവാദ സംഘടനയാണ് ഇപ്പോൾ റാഞ്ചലുകൾ പലതും ആസൂത്രണം ചെയ്യുന്നെന്നും വിവരമുണ്ട്. മോചനദ്രവ്യത്തിലാണ് ഈ തീവ്രവാദ ഗ്രൂപ്പുകളുടെ കണ്ണ്.
മിസൈൽ കത്തിച്ച കപ്പലിനും രക്ഷ
ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ നടുക്കടലിൽ തീപ്പിടിച്ച കപ്പലിലും രക്ഷാപ്രവർത്തനം നടത്തിയത് ഇന്ത്യൻ നേവിയാണ്. ബ്രിട്ടിഷ് എണ്ണക്കപ്പൽ 'മാർലിൻ ലുവാണ്ട'യാണ് ജനുവരി 26ന് ഏദൻ ഉൾക്കടലിനോട് ചേർന്ന് ചെങ്കടലിൽ ആക്രമിക്കപ്പെട്ടത്. സന്ദേശം ലഭിച്ചതിനേ തുടർന്ന് ഇന്ത്യയുടെ മിസൈൽവേധ കപ്പൽ ഐ.എൻ.എസ് വിശാഖപട്ടണത്തെ ഇവിടേയ്ക്ക് നിയോഗിച്ചു. നാവികർ ടീമുകളായി തിരിഞ്ഞ് കപ്പൽ ജീവനക്കാരുടെ സഹായത്തോടെ ആറു മണിക്കൂർ കൊണ്ട് തീയണച്ചു. 22 ഇന്ത്യക്കാരടക്കം കപ്പലിലെ എല്ലാ ജീവനക്കാരേയും സുരക്ഷിതരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |