ചെന്നൈ: തിരഞ്ഞെടുപ്പ് സമയത്ത് വായ തുറക്കാൻ പോലും തനിക്ക് ഭയം തോന്നാറുണ്ടെന്ന് നടൻ രജനികാന്ത്. ചെന്നൈ വടപളനിയിൽ കഴിഞ്ഞ ദിവസം ഒരു ആശുപത്രി ഉദ്ഘാടനത്തിന് വിശിഷ്ടാതിഥിയായി പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു രജനി ഇക്കാര്യം പറഞ്ഞത്. ചടങ്ങിൽ നിരവധി മാദ്ധ്യമപ്രവർത്തകർ എത്തുന്നതിനാൽ സംസാരിക്കാൻ തനിക്ക് താൽപ്പര്യമില്ലായിരുന്നുവെന്നും രജനികാന്ത് പറഞ്ഞു.
'തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നമ്മൾ പറയുന്ന വാക്കുകൾ എളുപ്പത്തിൽ വളച്ചൊടിക്കപ്പെടും. ഒരുപാട് ക്യാമറകൾ ഒരേ സമയം കാണുമ്പോൾ ശ്വാസം വിടാൻ പോലും ഭയമാണ്. ഏതെങ്കിലും ഉദ്ഘാടനത്തിന് പങ്കെടുക്കാനും ഭയമാണ്. എനിക്ക് ആ സ്ഥാപനത്തിൽ നിക്ഷേപമുണ്ടെന്ന തരത്തിലാവും പിന്നീടുള്ള പ്രചരണം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഈ ആശുപത്രിയിലെ ഡോക്ടർമാരാണ് എനിക്കൊരു പ്രധാന ശസ്ത്രക്രിയ നടത്തിയത്. അതാണ് ഈ ആശുപത്രിയുടെ ഉദ്ഘാടനത്തിന് എത്താൻ കാരണം. എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും നന്ദി പറയുന്നു. ' - എന്നാണ് രജനികാന്ത് പറഞ്ഞത്.
അതസമയം, ടി ജെ ജ്ഞാനവേൽ രചനയും സംവിധാനവും നിർവഹിക്കുന്ന വേട്ടൈയനാണ് രജനികാന്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി, മഞ്ജു വാര്യർ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രമാണിത്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ തിരുവനന്തപുരത്താണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. അടുത്ത ഷെഡ്യൂളിനായി രജനിയും സംഘവും വൈകാതെ തിരുവനന്തപുരത്ത് എത്തുമെന്നും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |