ന്യൂഡൽഹി: മദ്യനയക്കേസിലെ പ്രതിയായിരുന്നയാളുടെ സ്ഥാപനം ബിജെപിക്ക് ഇലക്‌ടറൽ ബോണ്ടിലൂടെ സംഭാവനയായി നൽകിയത് 30 കോടി രൂപയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട്. മദ്യനയക്കേസിൽ പ്രതിയായിരുന്ന ശരത് ചന്ദ്രറെഡ്ഡിയുടെ കമ്പനിയായ അരബിന്ദോ ഫാർമയാണ് 30 കോടി രൂപ സംഭാവന നൽകിയത്.
30 കോടിയിൽ ആദ്യ അഞ്ചുകോടി രൂപ സംഭാവനയായി നൽകിയത് 2022 നവംബറിലാണ്. കേസിൽ കസ്റ്റഡിയിലായതിനുപിന്നാലെ അഞ്ചാമത്തെ ദിവസം റെഡ്ഡി മദ്യനയ അഴിമതിക്കേസിൽ മാപ്പുസാക്ഷിയായി. കേസിൽ മാപ്പുസാക്ഷിയായതിനുശേഷവും 25 കോടി രൂപ ബിജെപി സംഭാവന നൽകിയതായും രേഖകളിൽ വ്യക്തമാക്കുന്നു.
അതേസമയം, മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് തിരിച്ചടി. അരവിന്ദ് കേജ്‌രിവാളിനെ ഏഴ് ദിവസത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. ഡല്‍ഹി റൗസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്.
കേജ്‌രിവാളിനെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. ഇഡിയുടെ അറസ്റ്റിനെതിരെ കേജ്‌രിവാള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്നീട് പിന്‍വലിച്ചിരുന്നു. മദ്യനയം നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് നിര്‍ണായക പങ്കുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. കോഴ കൈപ്പറ്റാന്‍ വേണ്ടി മാത്രമായിരുന്നു മദ്യനയം നടപ്പാക്കിയത്. എല്ലാ ഗൂഢാലോചനയും നടപ്പാക്കിയത് കേജ്‌രിവാളാണെന്നും ഇഡി കോടതിയില്‍ വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |