ഇൻഡോർ: സിന്ദൂരം തൊടുക എന്നത് ഹിന്ദു സ്ത്രീയുടെ കടമയാണെന്ന് മദ്ധ്യപ്രദേശിലെ ഇൻഡോറിലെ കുടുംബ കോടതി.അഞ്ച് വർഷമായി ഭാര്യയുമായി പിരിഞ്ഞുകഴിയുന്ന യുവാവിന്റെ ഹർജി പരിഗണിക്കവേയായിരുന്നു പരാമർശം.
ഹിന്ദു വിവാഹ നിയമപ്രകാരമുള്ള അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭർത്താവ് ഹർജി നൽകിയത്. ഇൻഡോർ കുടുംബ കോടതി പ്രിൻസിപ്പൽ ജഡ്ജി എൻ പി സിംഗ് ആണ് ഹർജി പരിഗണിച്ചത്. താൻ സിന്ദൂരം തൊടാറില്ലെന്ന് മൊഴിയെടുക്കുന്നതിനിടയിൽ യുവതി കോടതിയെ അറിയിച്ചിരുന്നു.
സിന്ദൂരം തൊടുകയെന്നത് ഒരു ഭാര്യയുടെ മതപരമായ കടമയാണെന്നും വിവാഹിതയാണെന്ന് തെളിയിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ സിന്ദൂരം തൊടാതിരിക്കുന്നത് ഭർത്താവിനോട് ചെയ്യുന്ന ക്രൂരതയ്‌ക്ക് തുല്യമാണെന്നു ജഡ്‌ജി പറഞ്ഞു.
യുവതിയെ ഭർത്താവ് ഉപേക്ഷിച്ചിട്ടില്ലെന്നും തിരിച്ചാണ് സംഭവിച്ചതെന്നും ഉത്തരവിൽ പറയുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് യുവതി ആരോപിച്ചിരുന്നു. എന്നാൽ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും യുവതി സമർപ്പിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2017ലാണ് ഇവർ വിവാഹിതരായത്. ദമ്പതികൾക്ക് ഒരു മകനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |