അടുത്തിടെ പലകാരണങ്ങൾ കൊണ്ടും ശ്രദ്ധേയമായി നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. പല രാജ്യങ്ങളിൽ നിന്നുളള യുവാക്കളാണ് പഠനത്തിനായും ജോലിക്കുവേണ്ടിയും കുടുംബവുമായി കാനഡയിലേക്കെത്തുന്നത്. ഒരു കാലത്ത് ഇന്ത്യയുൾപ്പടെ പല രാജ്യക്കാരുടെ സ്വപ്നമായി മാറിയ കാനഡ ഇന്ന് ഒട്ടുമിക്കവർക്കും കിട്ടാക്കനിയായി മാറികൊണ്ടിരിക്കുകയാണ്. രാജ്യത്തേക്ക് എത്തുന്നവർ കർശന നിയമങ്ങൾ പാലിക്കേണ്ട അവസ്ഥയാണ് കാനഡാ ഭരണകൂടം ഒരുക്കുന്നത്.
ഇതൊക്കെ മുൻപ് കേട്ടുകേൾവിയായിരുന്നു. എന്നാൽ അടുത്തിടെ കാനഡയിലേക്ക് താൽക്കാലിക താമസത്തിനായി ചേക്കേറുന്ന വിദേശീയരെ സംബന്ധിച്ച് സർക്കാരിൽ നിന്ന് പല തരത്തിലുളള പ്രസ്താവനകളും ഉണ്ടാകാൻ തുടങ്ങി. രാജ്യത്തേക്ക് താൽക്കാലിക താമസത്തിനായി എത്തുന്നവരുടെ എണ്ണം കുറയ്ക്കാനുളള പുതിയ പദ്ധതിയൊരുക്കുന്നതായി കാനഡയിലെ ഇമിഗ്രേഷൻ വകുപ്പ് മന്ത്രി മാർക്ക് മില്ലർ മാദ്ധ്യമങ്ങളോട് അറിയിച്ചിരുന്നു. ഈ വിഷയത്തെക്കുറിച്ചുളള പലതരം കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒട്ടാവയിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന മറ്റുരാജ്യങ്ങളിലുളളവരുടെ എണ്ണം കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കുടിയേറ്റം കാരണമാണ് രാജ്യത്തെ ജനസംഖ്യയിൽ വർദ്ധനവ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.ഏറ്റവും കൂടുതൽ കുടിയേറ്റം നടക്കുന്നത് ഇന്ത്യയിൽ നിന്നാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്നും മാർക്ക് മില്ലർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കാനഡയുടെ പുതിയ നീക്കം
പലകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കാനഡയിലേക്ക് വിദേശീയർ എത്തുന്നത്. ഒരു വലിയ വിഭാഗം ഉപരിപഠനത്തിനായി കാനഡയിലേക്കെത്തുമ്പോൾ മറ്റൊരു വിഭാഗം ജോലിക്കായി കുടുംബസമേതം രാജ്യത്തേക്ക് ചേക്കേറുന്നുണ്ട്. എന്നാൽ മറ്റൊരു വിഭാഗം എന്തെങ്കിലും പ്രകൃതിദുരന്തങ്ങളുടെ ഭാഗമായി സ്വന്തം രാജ്യങ്ങളിൽ നിന്ന് കുടിയേറുന്നവരുമാകാമെന്നാണ് കണക്കുകൾ പറയുന്നത്. കാനഡയുടെ പുതിയ പ്രശ്നം അടിയന്തരമായി പരിഹരിക്കപ്പെടണമെന്നാണ് മാർക്ക് മില്ലർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
ഇതിനായി പ്രാഥമിക നടപടിയായി ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്തെന്നാൽ രാജ്യത്തേക്ക് കുടിയേറി വന്നവരുടെ എണ്ണം 6.2 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി കുറയ്ക്കുകയെന്നതാണ്. പുതിയ പദ്ധതിക്ക് മേയ് മാസത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കാനഡയിലേക്ക് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം അടിയന്തരമായി കുറച്ചില്ലെങ്കിൽ രാജ്യത്തുളളവർക്കുപോലും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാത്ത അവസ്ഥ ഭരണകൂടത്തിനുണ്ടാകുമെന്നും അദ്ദേഹം ഓർമപ്പെടുത്തി. രാജ്യത്തേക്ക് ജോലി അന്വേഷിച്ചുവരുന്നവരുടെ വിസയിൽ മേയ് ഒന്ന് മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് ഭരണകൂടത്തിന്റെ നിലപാട്.
ഇതോടെ രാജ്യത്തെ താൽക്കാലിക കുടിയേറ്റക്കാരുടെയും സ്ഥിരം താമസക്കാരുടെയും ഇമിഗ്രേഷൻ കാര്യങ്ങളിൽ കൂടുതൽ വ്യക്തതവരുത്തുമെന്നും പറയുന്നു. അതേസമയത്ത് കൃഷിയുൾപ്പടെയുളള നിരവധി വ്യവസായ മേഖലകളിൽ ജോലി ചെയ്യുന്ന അന്യരാജ്യക്കാരുടെ എണ്ണത്തിൽ 20 ശതമാനം മുതൽ 30 ശതമാനം വരെ കുറവുണ്ടാക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി റാൻഡ് ബോയിസോണോൾട്ട് അറിയിച്ചു. ജോലിക്കായി മറ്റുളള രാജ്യങ്ങളിലെ തൊഴിലാളികളെ തേടുന്നതിന് മുൻപ് കാനേഡിയൻ പൗരൻമാർക്കും മറ്റുളള കുടിയേറ്റക്കാർക്കും അവസരം നൽകണമെന്നും കമ്പനികളോട് റാൻഡി ബോയിസോണോൾട്ട് അഭ്യർത്ഥിച്ചിട്ടുണ്ട്.
കണക്കുകൾ പ്രകാരം കാനഡയിൽ തന്നെ 1.2 മില്ല്യൺ ആളുകൾ തൊഴിലവസരത്തിനായി കാത്തിരിക്കുകയാണ്. ആകെ രാജ്യത്ത് 650,000 അവസരങ്ങൾ മാത്രമേ ഉണ്ടാകുന്നുളളൂ. ഇത്തരം കാര്യങ്ങളിൽ കൂടുതൽ കാര്യക്ഷമതയുണ്ടാക്കുന്നതിന് മാറ്റങ്ങൾ അനിവാര്യമാണെന്നാണ് സർക്കാരിന്റെ അഭിപ്രായം.രാജ്യത്തേക്ക് എത്തുന്നതിനായി അപേക്ഷിക്കുന്നവരുടെ വിവരങ്ങൾ വിശദമായി മനസിലാക്കിയതിന് ശേഷം മാത്രമേ വിസയും മറ്റുളള നടപടികളും സ്വീകരിക്കാവൂയെന്നും ഇമിഗ്രേഷൻ വകുപ്പിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പല രാജ്യങ്ങളിൽ നിന്ന് കാനഡയിലേക്ക് ഉപരിപഠനത്തിനായി അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെയും മെക്സിക്കോയിൽ നിന്ന് വിനോദസഞ്ചാരത്തിനായി കാനഡയിലേക്ക് വിസയ്ക്ക് അപേക്ഷിക്കുന്നവരുടെയും നിയമ നടപടികളിൽ ജാഗ്രത പുലർത്തുന്നുണ്ടെന്ന് എമിഗ്രേഷൻ വകുപ്പും അറിയിച്ചിട്ടുണ്ട്.
പ്രതിസന്ധിയുടെ കാരണം ഇതാണ്
കാനഡിയിലെ ജനസംഖ്യയിലുണ്ടായ പെട്ടെന്നുളള വർദ്ധനവ് താൽക്കാലികമായി രാജ്യത്തേക്ക് എത്തുന്നവർ കാരണമാണെന്ന് കണ്ടെത്തൽ. വിദേശ വിദ്യാർത്ഥികൾ, അന്യരാജ്യ തൊഴിലാളികൾ, അഭയാർത്ഥികൾ തുടങ്ങി കാനഡയിലെ ജനസംഖ്യയുടെ 2.5 മില്ല്യൺ ആളുകളും ഇങ്ങനെയുളളവരാണ്. ഇത് രാജ്യത്തെ ആകെ ജനസംഖ്യയുടെ 6.2 ശതമാനമാണ്. ഈ അവസ്ഥ പലകാരണങ്ങളിലേക്കുമാണ് വഴിവയ്ക്കുന്നത്.
ചില നിരീക്ഷകർ പറയുന്നതനുസരിച്ച് ജനസംഖ്യയിലുണ്ടാകുന്ന വർദ്ധനവ് ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളായ താമസം, ഭക്ഷണം, ആരോഗ്യം തുടങ്ങിയവയെ ബാധിക്കും. ഇതോടെ കനേഡിയൻ പൗരൻമാർക്ക് പോലും ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാത്ത അവസ്ഥയുണ്ടാകും. താമസത്തിനായി തന്നെ അമിത പണം ചെലവഴിക്കേണ്ട അവസ്ഥ ഇതിനകം തന്നെ രാജ്യത്ത് ഉണ്ടായിട്ടുളളതായി നിരവധി വാർത്തകളിൽ കണ്ടിരുന്നു. അതേസമയം, കാനഡയിലെത്തിയ താൽക്കാലിക താമസക്കാരെ യോഗ്യതയുടെ അടിസ്ഥാനത്തിൽ സ്ഥിരതാമസക്കാരാക്കി മാറ്റുന്നതിനുളള നടപടികളും സർക്കാർ നടത്തുന്നതായി മാർക്ക് മില്ലർ അറിയിച്ചിട്ടുണ്ട്.
തൊഴിലില്ലായ്മയും കാനഡയിൽ ഉണ്ടാകുന്നതായുളള റിപ്പോർട്ടുകൾ ഉണ്ട്. കഴിഞ്ഞ വർഷത്തിന്റെ അവസാനത്തോടെ കാനഡയിൽ 678,500 തൊഴിലവസരങ്ങളാണ് ഉണ്ടായത്. എന്നാൽ 2022ൽ 983,600ഓളം തൊഴിലവസരങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഈ വർഷത്തെ അവസ്ഥയിൽ വലിയ തരത്തിലുളള കുറവ് സംഭവിക്കുമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. തൊഴിലവസരങ്ങൾ ഉണ്ടാകുമ്പോൾ അന്യരാജ്യങ്ങളിലെ തൊഴിലാളികൾക്ക് അവസരം കൊടുക്കുന്നതിന് മുൻപ് രാജ്യത്തുളള അഭയാർത്ഥികൾക്ക് അവസരം കൊടുക്കാൻ ശ്രമിച്ചതായുളള തെളിവുകൾ അധികൃതർക്ക് നൽകണമെന്ന് പുതിയ തീരുമാനവും കാനഡയിൽ ഉറപ്പാക്കുമെന്നാണ് സർക്കാരിന്റെ പുതിയ നീക്കം.
കാനഡയുടെ പുതിയ നീക്കങ്ങൾ ഇന്ത്യക്കാരെ ബാധിക്കുന്നത്
പുറത്തുവരുന്ന കണക്കുകൾ അനുസരിച്ച് കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നും പ്രതിമാസം മാത്രം 26,495 തൊഴിലാളികളാണ് ഇവിടേക്ക് എത്തുന്നത്. കാനഡയുടെ പുതിയ നീക്കങ്ങൾ ഇങ്ങനെയെത്തുന്നവരെ പ്രതികൂലമായി ബാധിക്കുമെന്നാണ് പറയുന്നത്. കാനഡിയിലേക്ക് പോകുന്നതിനായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം 2000ൽ 670,000ആയിരുന്നു. എന്നാൽ 2020 ആയതോടെ ഇത് ഒരു മില്ല്യൺ കടന്നു. 1,021,356 ഇന്ത്യാക്കാരാണ് കാനഡയിലേക്ക് വിവിധ ആവശ്യങ്ങൾക്കായി പോകാൻ രജിസ്റ്റർ ചെയ്തത്. ഇങ്ങനെയെത്തുന്നവരെ പിരിച്ചുവിടുന്നത് രാജ്യത്തിനും കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |