തിരുവനന്തപുരം: അസാധാരണവും അവിസ്മരണീയവുമായ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയാകാനുള്ള ഒരുക്കത്തിലാണ് വെങ്ങാനൂർ ചാവടിനട പൗർണമിക്കാവ് ക്ഷേത്രം. കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ ആദിവാസി ഊരുകളിലെ 216 പേർ നാളെ പുതിയ ജീവിതത്തിലേക്ക് കടക്കും.108 ആദിവാസി യുവതികൾക്ക് അവരുടെ ഊരുകളിൽ നിന്ന് തന്നെ കണ്ടെത്തിയ വരൻമാർ താലി ചാർത്തും. രാജ്യത്ത് ഇത്തരമൊരു വിവാഹം ആദ്യമാണെന്ന് സംഘാടകർ പറയുന്നു. പൗർണമിക്കാവും ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസും ചേർന്നാണ് മഹത്തായ സാമൂഹ്യ പ്രവർത്തനം നടത്തുന്നത്.
കർണാടകയിലെ സത്യമംഗലം വനമേഖലയിൽ നിന്ന് 84 പേർ, മഹാരാഷ്ട്രയിൽ നിന്ന് 34, ഷോളയൂർ, അട്ടപ്പാടി, ആനകെട്ടി മേഖലയിൽ നിന്ന് 72, ഇടുക്കി, കട്ടപ്പന, കോവിൽമല ഭാഗത്തെ 26 എന്നിങ്ങനെയാണ് നാളെ വിവാഹിതരാകുന്നവർ. 216 പേരുടെ മംഗല്യമഹോത്സവത്തിനും അതിനോടനുബന്ധിച്ചുള്ള മഹാ മഹാ ത്രിപുരസുന്ദരി ഹോമത്തിനും ഇന്ന് തുടക്കമാകും. ഹോമത്തിന്റെ മുഖ്യആചാര്യൻ 1008 മഹാമണ്ഡലേശ്വർ ശ്രീ ശ്രീ കൈലാസപുരി സ്വാമി ഇന്നലെ പൗർണമിക്കാവിലെത്തി. വധൂവരൻമാരും കുടുംബാംഗങ്ങളും ഇന്ന് ഉച്ചയോടെ തലസ്ഥാനത്ത് എത്തിത്തുടങ്ങും. ഇവരുടെ യാത്ര പൂർണമായും പൗർണമിക്കാവിന്റെ ചെലവിലാണ്. ഇവർക്ക് താമസിക്കാൻ തലസ്ഥാനത്ത് 450 മുറികളും ഒരുക്കിയിട്ടുണ്ട്.
പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ, അച്യുത ഭാരതി സ്വാമിയാർ, ശ്രീ ഹരിഹര ദേശിക സ്വാമികൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ഇന്ന് രാവിലെ 10 മുതൽ 1008 പേർ പങ്കെടുക്കുന്ന സമൂഹ ദേവീമാഹാത്മ്യ പാരായണ യജ്ഞം നടക്കും. നാളെ രാവിലെ 11.45നും 12.45നും മദ്ധ്യേയാണ് വിവാഹം. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയും പന്തളംകൊട്ടാരത്തിലെ മകം തിരുനാൾ കേരളവർമ്മ രാജയും വിശിഷ്ടാതിഥികളാകും.
വധൂവരൻമാർക്ക് വിവാഹ വസ്ത്രങ്ങൾ, താലിമാല, മറ്റ് അവശ്യ ആഭരണങ്ങൾ എന്നിവയും ഒരുമാസത്തെ വീട്ടുസാധനങ്ങളും നൽകും. ഇത് കൂടാതെ ഇവർക്ക് ജോലി ലഭ്യമാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളും ഉറപ്പാക്കുമെന്ന് സമൂഹവിവാഹത്തിന്റെ മുഖ്യസംഘാടകനായ എം.എസ്. ഭുവനചന്ദ്രൻ പറഞ്ഞു.
1600 അപേക്ഷകൾ
സമൂഹവിവാഹത്തിനായി പൗർണമിക്കാവിൽ ലഭിച്ച അപേക്ഷകൾ 1600
അതിൽ നിന്നാണ് 216 പേരെ തിരഞ്ഞെടുത്തത്
ബാക്കിയുള്ളവർക്ക് വരും വർഷങ്ങളിൽ സഹായം ഉറപ്പാക്കും
അതാത് ഊരുകളിലെത്തി അപേക്ഷകരുടെ വിവാഹം നടത്തികൊടുക്കും
പൗർണ്ണമിക്കാവിൽ ഇന്ന്
മഹാമഹാ ത്രിപുര സുന്ദരീ ഹോമം
തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി നാളെ നടക്കുന്ന സമൂഹ ആദിവാസി മാംഗല്യത്തിന് മുന്നോടിയായി ഇന്ന് രാവിലെ മുതൽ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ മഹാ മഹാ ത്രിപുര സുന്ദരീ ഹോമം ആരംഭിക്കും. ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസും വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവും സംയുക്തമായാണ് സമൂഹ ആദിവാസി മാംഗല്യം സംഘടിപ്പിക്കുന്നത്.
മഹാ മഹാ ത്രിപുര സുന്ദരീ ഹോമത്തിന് കാർമ്മികത്വം വഹിക്കാനായി അഘോരികളുടെ മഹാകാൽ ബാബയായ കൈലാസപുരി സ്വാമിയും മധുര ആധീനത്തിന്റെ മഠാധിപതിയായ ശ്രീ ഹരിഹര ദേശിക സ്വാമികളും ത്രിപുരാന്തക ശിവക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ ശിവാചാര്യർ ഭാഗ്യരാജും പൗർണ്ണമിക്കാവിൽ എത്തി. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിമാരായ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥയും പ്രൊഫ. അച്യുതഭാരതി സ്വാമിയാറും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കുന്നവരിൽ ഉൾപ്പെടുന്നു.
രാവിലെ നാലര മുതൽ രാത്രി 10 മണി വരെ ക്ഷേത്രനട തുറന്നിരിക്കും. ഭക്തർക്ക് പൂജകളും വഴിപാടുകളും മുടക്കമില്ലാതെ രാവിലെ മുതൽ രാത്രി വരെ നടത്താം. ഇന്ന് രാവിലെ മുതൽ 1008 പേർ ചേർന്നുചൊല്ലുന്ന ദേവി മാഹാത്മ്യ പാരായണ യജ്ഞവും രാവിലെ 7 മണി മുതൽ രാത്രി 12 മണി വരെ ഇടവേളകളില്ലാതെ അന്നദാനവും ഉണ്ടായിരിക്കും.
ഇന്ന് വൈകുന്നേരം 5 മണി മുതൽ ചേങ്കോട്ടുകോണം ശ്രീ മഹാപത്മ തിരുവാതിര സംഘം അവതരിപ്പിക്കുന്ന നൃത്താവിഷ്കാരവും 6 മുതൽ മലയിൻകീഴ് ഭാവശ്രീ നടനകേന്ദ്രത്തിന്റെ ക്ലാസിക്കൽ ഡാൻസും ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |