ചെന്നൈ: രാഷ്ട്രീയത്തിൽ മതം കലർത്തിയതു പോലെ സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് സംഗീതജ്ഞൻ ടി.എം കൃഷ്ണയെ പിന്തുണച്ചുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്രാലിൻ. മദ്രാസ് സംഗീത അക്കാഡമിയുടെ സംഗീതകലാനിധി പുരസ്‌കാരം ടി.എം.കൃഷ്ണയ്ക്കു നൽകിയതിനു പിന്നാലെയുണ്ടായ വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്. പെരിയാറിന്റെ ആശയങ്ങളുടെ പേരിൽ കൃഷ്ണയെ എതിർക്കുന്നത് തെറ്റാണ്. കൃഷ്ണയ്ക്കും അക്കാഡമിക്കും അഭിനന്ദനം. അദ്ദേഹത്തിന്റെ പുരോഗമന കാഴ്ചപ്പാട് കൊണ്ട് എതിർക്കുന്നത് ഖേദകരമാണ്.
- സ്റ്റാലിൻ പറഞ്ഞു. കൃഷ്ണയ്ക്കെതിരായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈയും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്.
കൃഷ്ണയ്ക്ക് പുരസ്‌കാരം നൽകുന്നതിലും അദ്ദേഹത്തെ അക്കാഡമി സമ്മേളനത്തിന്റെ അദ്ധ്യക്ഷനാക്കുന്നതിലും പ്രതിഷേധിച്ച് സംഗീതജ്ഞരായ രഞ്ജിനി - ഗായത്രി സഹോദരിമാർ രംഗത്തെത്തിയതോടെയാണ് വിവാദമായത്. കർണാടക സംഗീത ലോകത്തിന് ടി.എം കൃഷ്ണ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്നും ത്യാഗരാജ സ്വാമികൾ, എം.എസ് സുബ്ബലക്ഷ്മി തുടങ്ങിയ ആദരണീയ പ്രതിഭകളെ അപമാനിച്ചെന്നുമാണ് രഞ്ജിനി-ഗായത്രിമാർ ആരോപിച്ചത്. സമ്മേളനത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |