ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ) ദുരുപയോഗം ചെയ്യരുതെന്നും നിയമത്തിന്
കീഴിലുള്ള അധികാരങ്ങൾ വിവേകപൂർവം ഉപയോഗിച്ചില്ലെങ്കിൽ രാജ്യം കഷ്‌ടപ്പെടേണ്ടി വരുമെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ദുരുപയോഗം ചെയ്താൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെതിരെ തെറ്റായ ധാരണകൾ ഉയർന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിയമം ഉദ്ദേശ്യശുദ്ധിയോടെ പ്രയോഗിക്കണമെന്നും അഭ്യർത്ഥിച്ചു. രാഷ്‌ട്രീയ ലാക്കോടെ കള്ളപ്പണം വെളുപ്പിക്കൽ നിയമം ഉപയോഗിച്ചുള്ള ഇ.ഡി അറസ്റ്റും റെയ്ഡും വ്യാപകമാകുന്നതിനിടെയാണ് ജസ്റ്റിസ് ഉജ്ജൽ ഭുയാന്റെ നിരീക്ഷണം. കള്ളപ്പണം വെളുപ്പിക്കൽ എന്ന വിപത്തിനെ ചെറുക്കേണ്ടത് വളരെ അത്യാവശ്യമാണ്. കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തിലെ ശക്തമായ ആയുധമാണ് പി.എം.എൽ.എ. എന്നാൽ ആയുധത്തിന്റെ അമിത പ്രയോഗവും ദുരുപയോഗവും മൂർച്ച കുറയ്‌ക്കും. അത് ഇ.ഡിയെയും നിയമത്തെയും കുറിച്ച് നിഷേധാത്മക ധാരണ സൃഷ്‌ടിച്ചേക്കാം. നിയമവുമായി ബന്ധപ്പെട്ട് കോടതികൾ സ്വീകരിച്ച കർശന നിലപാട് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ഭുയാൻ, ഈ പ്രക്രിയയിൽ ഒരു നിരപരാധിയും അനീതി നേരിടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും മുന്നറിയിപ്പ് നൽകി. 21-ാം വകുപ്പ് പ്രകാരം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന ഓരോ പൗരന്റെയും മൗലികാവകാശം മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |