മേനക ഗാന്ധി മത്സരിക്കും, വരുൺ ഗാന്ധിക്ക് സീറ്റില്ല
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പോരാട്ടത്തിന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ രംഗത്തിറക്കി ബി.ജെ.പി. കേരളത്തിൽ അവശേഷിച്ച നാല് സീറ്റുകളിലടക്കം 111 മണ്ഡലങ്ങളിലെ അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. കൊല്ലത്ത് നടൻ ജി.കൃഷ്ണകുമാർ, എറണാകുളത്ത് പാർട്ടി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.കെ.എസ്.രാധാകൃഷ്ണൻ, ആലത്തൂരിൽ പാലക്കാട് വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.ടി.എൻ.സരസു എന്നിവരാണ് സ്ഥാനാർത്ഥികൾ.
മേനക ഗാന്ധി (സുൽത്താൻപൂർ, യു.പി), ബോളിവുഡ് നടി കങ്കണ റണൗത്ത് (മാണ്ഡി, ഹിമാചൽ), രാമായണം സീരിയലിൽ ശ്രീരാമനായി വേഷമിട്ട അരുൺ ഗോവിൽ (മീററ്റ്, യു.പി),
കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ (സംബൽപൂർ, ഒഡിഷ), പാർട്ടി ദേശീയ വക്താവ് സംബിത് പാത്ര (പുരി, ഒഡിഷ) കൽക്കട്ട ഹൈക്കോടതിയിൽ നിന്ന് രാജിവച്ച ജസ്റ്റിസ് അഭിജിത് ഗംഗോപാദ്ധ്യായ (തംലുക്, ബംഗാൾ), വ്യവസായി നവീൻ ജിൻഡാൽ (കുരുക്ഷേത്ര, ഹരിയാന) ജാർഖണ്ഡ് മുക്തി മോർച്ചയിൽ നിന്നെത്തിയ സീതാ സോറൻ (ഡുംക) തുടങ്ങിയവരാണ് പട്ടികയിൽ ഇടംപിടിച്ച പ്രമുഖർ. അതേസമയം, മേനകഗാന്ധിയുടെ മകനും പിലിഭിത്ത് സിറ്റിംഗ് എം.പിയുമായ വരുൺ ഗാന്ധിക്ക് സീറ്റില്ല. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന് മണിക്കൂറുകൾക്കമാണ് നവീൻ ജിൻഡാലിന് സീറ്റ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |