നിലേശ്വരം: സ്വന്തം പറമ്പിൽ നിന്ന് തേങ്ങ പറിച്ചെടുക്കുന്നതിന് വയോധികയ്ക്ക് സിപിഎം പ്രവർത്തകർ വിലക്കേർപ്പെടുത്തി. നീലേശ്വരം പാലായിലെ എംകെ രാധയ്ക്കാണ് വിലക്ക്. ശനിയാഴ്ച തെങ്ങുകയറ്റ തൊഴിലാളിയെത്തി തെങ്ങ് കയറുന്നത് സിപിഎം പ്രവർത്തകർ തടഞ്ഞെന്നാണ് പരാതി. ഇതോടൊപ്പം സംഘം കത്തി പിടിച്ചെടുക്കുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു. ആറ് സിപിഎം പ്രവർത്തകർക്കെതിരെ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കാണ് രാധ പരാതി നൽകിയത്.
പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ട് 2016 മുതൽ പ്രദേശത്ത് പ്രശ്നം നിലവിലുണ്ട്. സമീപത്തെ റോഡ് നിർമ്മാണത്തിന് സ്ഥലം വിട്ടുനൽകാത്തതാണ് പ്രശ്നത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട് കേസുകളും നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് രാധ തൊഴിലാളികളുമായി എത്തി തേങ്ങയിടാൻ ശ്രമിച്ചത്. ഇത് പ്രദേശത്തെ സിപിഎം പ്രവർത്തകർ തടയുകയായിരുന്നു.
എന്നാൽ വസ്തുതവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് പേരോൾ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അറിയിച്ചു. പാലിയിലെയും പരിസരപ്രദേശങ്ങളിലെയും പറമ്പുകളിൽ തേങ്ങ പറിക്കുന്നത് ഇവിടത്തെ തൊഴിലാളികളാണ്. പുറമെ നിന്ന് തൊഴിലാളികൾ വന്നത് നാട്ടിലെ തൊഴിലാളികൾ തടയുകയാണ് ചെയ്തത്. ചോദ്യം ചെയ്ത തൊഴിലാളികളെ അസഭ്യം പറഞ്ഞു. ആ ഘട്ടത്തിലാണ് നാട്ടുകാരുടെ സ്വാഭാവിക പ്രതികരണമുണ്ടായത്.
പാലായി ഷട്ടർ കം ബ്രിഡ്ജ് പദ്ധതി നടപ്പാക്കുമ്പോൾ അതിന് തുരങ്കം വയ്ക്കാൻ 2012 മുതൽ നാട്ടുകാർക്കെതിരെ കള്ളക്കേസുകൾ നൽകി വികസനത്തിന് തടസം നിൽക്കുകയാണ് കുടുംബം. കേസുകൾ തള്ളിയതോടെയാണ് കുടുംബം വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി മനോഹരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |