ന്യൂഡൽഹി: മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിൽ കൂടുതൽ ചോദ്യങ്ങളുയർത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേജ്‌രിവാളിന് ഇതുസംബന്ധിച്ച് കംപ്യൂട്ടറോ പേപ്പറോ നൽകിയിട്ടില്ലെന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്. ഡൽഹിയിലെ ജലവിതരണ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുളള നിർദ്ദേശങ്ങളും ഒരു കത്തുമാണ് മന്ത്രി അതിഷിക്ക് കൈമാറിയത്.
കേജ്‌രിവാളിന്റെ ഭാര്യ സുനിത ഇഡി ആസ്ഥാനത്തെത്തി സന്ദർശനം നടത്തിയതിലും അന്വേഷണം നടക്കുകയാണെന്നും ഇഡി അറിയിച്ചു. കേജ്‌രിവാളിനെ കാണാൻ കുറച്ച് പേപ്പറുകളുമായാണ് സുനിതയെത്തിയതെന്നും തുടർന്ന് കുറച്ച് പ്രവർത്തകർ കാറിൽ കയറി പോയെന്നും ഇഡി പറയുന്നു. ഇഡിയുടെ കസ്റ്റഡിയിലാണെങ്കിലും ഡൽഹിയിലെ രണ്ട് കോടി ജനങ്ങളെന്ന തന്റെ കുടുംബത്തെക്കുറിച്ചാണ് കേജ്‍രിവാളിന്റെ ആശങ്കയെന്ന് പുതിയ ഉത്തരവ് അറിയിക്കുന്നതിനിടെ മന്ത്രി അതിഷി മാദ്ധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉത്തരവിറക്കിയതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അതിഷിയിൽ നിന്നും ഇഡി തേടുമെന്നാണ് സൂചന. അതേസമയം, കേജ്‌രിവാൾ അതിഷിക്ക് നൽകിയ കത്ത് തിരക്കഥയുടെ ഭാഗമാണെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു.
മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യാഴാഴ്ചയാണ് കേജ്‌രിവാളിനെ ഇഡി കസ്റ്റഡിയിലെടുത്തത്. മാർച്ച് 28 വരെയാണ് കേജ്‌രിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കസ്റ്റഡിയിലാണെങ്കിലും അരവിന്ദ് കേജ്‌രിവാൾ മുഖ്യമന്ത്രിയായി തുടരുമെന്ന് ആംആദ്മി പാർട്ടി മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |