ചെന്നൈ: ഡി.എം.കെക്ക് ഉദയസൂര്യൻ ചിഹ്നത്തിൽ തമിഴച്ചി തങ്കപാണ്ഡ്യൻ. ബി.ജെ.പിക്ക് താമര ചിഹ്നത്തിൽ തമിഴിസൈ സൗന്ദർ രാജൻ. നാം തമിഴർ പാർട്ടിക്ക് മൈക്ക് ചിഹ്നത്തിൽ തമിഴ്‌ശെൽവിയും. ചെന്നൈ സൗത്തിൽ പ്രമുഖരായ മൂന്ന് വനിതാ സ്ഥാനാർത്ഥികളുടെയും പേരിനൊപ്പം 'തമിഴ്' ഉള്ളത് വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കും. ഇതേ പേരിൽ അപരന്മാർ കൂടിയെത്തിയാൽ ജോറാകും. വോട്ടു മാറിപ്പോകാതിരിക്കാൻ നേതാക്കൾ ചിഹ്നം വോട്ടർമാരെ ബോദ്ധ്യപ്പെടുത്തേണ്ടി വരും. ഈ തമിഴ് സാന്നിദ്ധ്യം നേട്ടമാക്കാനാണ് എ. ഡി.എം.കെയുടെ ശ്രമം. ഡോ. ജെ.ജയവർദ്ധനാണ് ഇത്തവണയും സ്ഥാനാർത്ഥി.
കഴിഞ്ഞ തവണ ജയിച്ചത് ഡി.എം.കെ സ്ഥാനാർത്ഥി തമിഴച്ചി തങ്കപാണ്ഡ്യൻ ആണ്. 2.62 ലക്ഷം ഭൂരിപക്ഷം. തോറ്റത് എ ഡി.എം.കെയുടെ ഡോ.ജയവർദ്ധനും. 2014ൽ ജയവർദ്ധൻ 1.35 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്നു. അന്ന് 27 വയസുള്ള ജയവർദ്ധനായിരുന്നു ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പി.
1991, 96, 98, 99, 2004 വർഷങ്ങളിൽ തുടർച്ചയായി ഡി.എം.കെയിലെ ടി.ആർ.ബാലുവാണ് ജയിച്ചത്. 2009ൽ സി.രാജേന്ദ്രനിലൂടെ എ. ഡി.എം.കെ സീറ്റ് തിരിച്ചുപിടിച്ചു. 2009ലാണ് ബി.ജെ.പി ഇവിടെ ആദ്യം സ്ഥാനാർത്ഥിയെ നിറുത്തിയത് - ഗണേശ്. കിട്ടിയത് 42,925 വോട്ട് (5.90%). 2014ൽ ഗണേശ് വോട്ട് 2,58,262 (24.57%) ആയി ഉയർത്തി. അതിനുശേഷം എ. ഡി.എം.കെയുമായി സഖ്യത്തിലായി. അതിനാലാണ് കഴിഞ്ഞ തവണ ബി.ജെ.പി സ്വന്തം സ്ഥാനാർത്ഥിയെ നിറുത്താത്തത്. മുൻ സംസ്ഥാന അദ്ധ്യക്ഷയും തെലങ്കാന, പുതുച്ചേരി മുൻ ഗവർണറുമായ തമിഴിസൈ സൗന്ദർരാജനെ സൗത്തിൽ മത്സരിപ്പിക്കാൻ ബി.ജെ.പി നിയോഗിച്ചതും മണ്ഡലം നേടാമെന്ന വിശ്വാസത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |