തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തകനും കേരളകൗമുദി മുൻ എക്സിക്യൂട്ടീവ് എഡിറ്ററുമായ ബി.സി ജോജോ അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നുരാവിലെയായിരുന്നു അന്ത്യം. പേട്ട എസ് എൻ നഗറിലെ വസതിയായ ഉത്രാടത്തിൽ നിന്ന് ഭൗതിക ശരീരം ബുധനാഴ്ച രാവിലെ 10ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ പൊതുദർശനത്തിന് വയ്ക്കും.11 ന് അവിടെ നിന്ന് കുടുംബ വീടായ കൊല്ലം മയ്യനാട് സുമതി ഭവനിലേക്ക് കൊണ്ടുപോവും. സംസ്കാരം അവിടെ വൈകുന്നേരം 4 ന്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന് മയ്യനാട് സുമതി ഭവനിൽ. ബി.സി. ജോജോയുടെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു
പാമോയിൽ അഴിമിതി സംബന്ധിച്ച റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത് ബി.സി ജോജോ ആയിരുന്നു. ഈ റിപ്പോർട്ട് പുറത്തുവന്നതോടെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കെ കരുണാകരന് രാജിവയ്‌ക്കേണ്ടിവന്നു. മുല്ലപ്പെരിയാർ കരാറിന് നിമയസാധുത ഇല്ലെന്ന് ആദ്യമായി റിപ്പോർട്ടുചെയ്തതും ജോജോ ആയിരുന്നു. റിപ്പോർട്ട് പുറത്തുവന്നതിനെതുടർന്ന് നിയമസഭ ഒരു അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചു. ജോജോയുടെ റിപ്പോർട്ട് ശരിവയ്ക്കുന്നതായിരുന്നു സമിതിയുടെ കണ്ടെത്തലും. 'മുല്ലപ്പെരിയാറിലേക്ക് വീണ്ടും' എന്ന അദ്ദേഹത്തിന്റെ പുസ്തകം ഏറെ ശ്രദ്ധേയമായിരുന്നു.
1958-ൽ മയ്യനാട്ട് ജനനം. മയ്യനാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ ഡി.ബാലചന്ദ്രനും പി.ലീലാവതിയുമാണ് മാതാപിതാക്കൾ. മയ്യനാട് ഹൈസ്കൂൾ, കൊല്ലം ശ്രീനാരായണ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷൻ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മെയിൻ സ്ട്രീം, കാരവൻ എന്നിവിടങ്ങളിൽ പ്രവർത്തിച്ചശേഷം 1985 ലാണ് കേരളകൗമുദിയിൽ ചേർന്നത്. 2003 മുതൽ 2012 വരെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. തുടർന്ന് വിൻസോഫ്‌റ്റ് ഡിജിറ്റൽ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ഇന്ത്യാ പോസ്റ്റ് ലൈവിന്റെ സി ഇ ഒയുമായി.
ഭാര്യ: ഡോ. ടി കെ സുഷമ (വർക്കല എസ് എൻ കോളേജ് ഹിന്ദി വിഭാഗം മുൻ മേധാവി), മക്കൾ: ജെ.എസ് ദീപു ( സീനിയർ അസോസിയറ്റ്, വാഡിയ ഗാന്ധി അഡ്വക്കേറ്റ്സ് ആന്റ് സോളിസിറ്റേഴ്സ്, മുംബയ്), ഡോ. ജെ.എസ് സുമി (അസിസ്റ്റന്റ് പ്രൊഫസർ, ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്) മരുമക്കൾ: ഡോ. സുരി രാജൻ പാലയ്ക്കൽ ( നെയ്യാർ മെഡിസിറ്റി ), അനീഷാകുമാർ (പ്രിൻസിപ്പൽ അസോസിയറ്റ്, ഡി എസ് കെ അഡ്വക്കേറ്റ് സ് ആന്റ് സോളിസിറ്റേഴ്സ്, മുംബയ്).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |