കാഞ്ഞങ്ങാട്: ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിന് പ്ലസ്ടു വിദ്യാത്ഥിയുടെ താടിയെല്ല് സഹപാഠികൾ ഇടിച്ച് പൊട്ടിച്ചു. മടിക്കൈ ജി.എച്ച്.എസ്.എസിലെ പ്ലസ്ടു സയൻസ് വിദ്യാർത്ഥി കെ.പി.നിവേദ് ബാബുവാണ് ക്രൂര മർദ്ദനത്തിനിരയായത്. പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ഇന്നലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നിർദ്ധന കുടുംബാംഗമാണ്.
സംഭവത്തിൽ കാഞ്ഞങ്ങാട് അജാനൂർ നിവാസികളായ നാലു വിദ്യാർത്ഥികൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്. സ്കൂൾ വിദ്യാർത്ഥികളായതിനാൽ ഇവരുടെ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ നടപടി തുടങ്ങി.
പ്ലസ്ടു കൊമേഴ്‌സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം കഴിഞ്ഞ ശനിയാഴ്ചയാണ് നിവേദിനെ ആക്രമിച്ചത്. അവസാന പരീക്ഷ കഴിഞ്ഞ് വീട്ടിൽ പോകാൻ ബസ് കാത്തു നിൽക്കുമ്പോഴാണ് സംഘമെത്തി ഹോളി ആഘോഷത്തിൽ പങ്കെടുക്കാൻ നിർബന്ധിച്ചത്. നിവേദ് ഒഴിഞ്ഞുമാറി. ഇതോടെ, ഒന്ന് സംസാരിക്കാനുണ്ട് നീ വന്നേ എന്നുപറഞ്ഞ് തോളിൽ കൈയിട്ട് വലിച്ചു കൊണ്ടുപോകാൻ ശ്രമിച്ചു. ചെറുത്തതോടെ തള്ളിവീഴ്ത്തി മർദ്ദിക്കുകയായിരുന്നു. ഒരു വിദ്യാർത്ഥിയുടെ തുടരെയുള്ള ഇടിയിലാണ് താടിയെല്ല് തകർന്നത്. ഇയാൾ സ്കൂളിൽ സ്ഥിരം പ്രശ്നക്കാരനാണെന്ന് പൊലീസ് പറഞ്ഞു.
നിവേദിന്റെ അച്ഛൻ ബാബു ഡ്രൈവറാണ്. രണ്ടുവർഷം മുമ്പ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ ഇദ്ദേഹം അടുത്തിടെ അപകടത്തിൽ വാരിയെല്ലിന് പരിക്കേറ്റ് വിശ്രമത്തിലാണ്. അമ്മ ലേഖ കാഞ്ഞങ്ങാട്ടെ ഒരു ഡാൻസ് സ്‌കൂളിലാണ് ജോലി ചെയ്യുന്നത്. ഇതാണ് കുടുംബത്തിന്റെ ഏക വരുമാനം.
പ്രതികൾ നാലുപേരും മൈനർ ആണ്. ഇവരെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ആവശ്യമായി വന്നാൽ റാഗിംഗ് കേസ് എടുക്കാൻ ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് നൽകും
- വി.വി. ലതീഷ്
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി
നിവേദിന്റെ താടിയെല്ല് തകർത്ത വിദ്യാർത്ഥി അദ്ധ്യാപകരോടുൾപ്പെടെ മോശമായി പെരുമാറുന്നതായി നേരത്തേ പരാതിയുണ്ടായിട്ടുണ്ട്. ഒരാഴ്ച സസ്‌പെൻഷനിലുമായി.
-എ.കെ.വിനോദ്കുമാർ
സ്കൂൾ പ്രിൻസിപ്പൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |