തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന അതേ നിമിഷം അതുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടവും പ്രാബല്യത്തിലാകും. വോട്ടർമാരെ ഏതെങ്കിലും വിധത്തിൽ സ്വാധീനിക്കാവുന്ന ഏതു വിഷയവും അതിന്റെ പരിധിയിൽ വരികയും ചെയ്യും. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഭരണത്തിലിരിക്കുന്ന സർക്കാരുകൾ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നുകഴിഞ്ഞാൽപ്പിന്നെ പുതിയ വികസന പദ്ധതികളൊന്നും പ്രഖ്യാപിച്ചുകൂടെന്നും, ഏതെങ്കിലും വിധത്തിലുള്ള ആനുകൂല്യ പദ്ധതികൾ നടപ്പാക്കരുതെന്നും മറ്റും പറയുന്നത്, അത് വോട്ടർമാരെ സ്വാധീനിക്കാനിടയുള്ളതിനാലാണ്. വോട്ടർമാരെ സ്വാധീനിക്കും വിധം മതപരമായ ദൈവികമോ ആയ ചിഹ്നങ്ങളോ ചിത്രങ്ങളോ പ്രചാരണത്തിനിടയിൽ ഉപയോഗിക്കുന്നതും ചട്ടവിരുദ്ധമാകും. അത്തരം ചില പരാതികൾ കഴിഞ്ഞദിവസങ്ങളിലും തിരഞ്ഞെടുപ്പു കമ്മിഷന് കേരളത്തിൽനിന്നു തന്നെ കിട്ടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ സാങ്കേതിക പരിധിയിൽ വരാത്ത ഒന്നാണ് ബോഡി ഷെയ്മിംഗ് ഉൾപ്പെടെ, നേതാക്കളെ പരിഹാസപാത്രമാക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന തരം വികൃതപ്രയോഗങ്ങൾ പ്രചാരണ പ്രസംഗങ്ങളിലും പ്രസ്താവനകളിലുമൊക്കെ കാച്ചിവിടുകയെന്ന തരംതാണ പരിപാടി. ഒരു സ്ഥാനാർത്ഥി, രാവിലെ എഴുന്നേറ്റ് പൗഡറും പൂശി നടപ്പാണെന്ന് മറുകക്ഷിയുടെ നേതാവ്, ആ നേതാവിന്റെ മുഖത്തേക്കു നോക്കിയാൽ വറുത്ത കശുഅണ്ടിയെ നോക്കുന്നതു പോലെയാണെന്ന് ആദ്യത്തെ കക്ഷിയുടെ നേതാവ്. തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടേണ്ടത് മത്സരരംഗത്തുള്ള രാഷ്ട്രീയ കക്ഷികളുടെ അജണ്ടകളാണ്. ജീവിതത്തെ നേരിട്ടു ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന പ്രാദേശിക വിഷയങ്ങളാണ്. ലോകമാകെ നടക്കുന്ന സംഭവവികാസങ്ങളിൽ ഓരോ കക്ഷിയുടെയും പ്രതികരണവും നിലപാടുമാണ്. അതിനു പകരം, സ്ഥാനാർത്ഥികളുടെ മൂക്കിന്റെയും ചെവിയുടെയുമൊക്കെ ആകൃതിവിശേഷം പറയുന്നവർക്ക് ഒരേയൊരു ഉദ്ദേശ്യമേയുള്ളൂ: ജനം നേരിടുന്ന ജീവൽപ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കുക!
തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെ ഓരോ രാഷ്ട്രീയകക്ഷിയും, പ്രചാരണത്തിനിറങ്ങുന്ന തങ്ങളുടെ നേതാക്കൾക്കു വേണ്ടി ഒരു പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുകയാണ് വേണ്ടത്. പ്രസംഗത്തിലും പ്രചാരണത്തിലും എന്തെല്ലാം ആകാം, എന്തെല്ലാം ആയിക്കൂടാ എന്നതൊക്കെ നേരത്തേ നിശ്ചയിക്കണം. എതിർസ്ഥാനാർത്ഥിക്കെതിരെ കഴമ്പുള്ള രാഷ്ട്രീയ വിമർശനങ്ങളോ, തെളിവു സഹിതമുള്ള ആരോപണങ്ങളോ ഒക്കെ ഉന്നയിക്കുന്നതിലൊന്നും ഒരു തെറ്രുമില്ല. അതിനു വിധേയരാകുന്നവർ അത്തരം ആക്ഷേപങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി പറയാൻ ബാദ്ധ്യസ്ഥരുമാണ്. അതിനു പകരം, നേരത്തേ പറഞ്ഞ മട്ടിലുള്ള പരിഹാസങ്ങളും പ്രയോഗങ്ങളും മറ്രും തീർച്ചയായും ഒഴിവാക്കണം. സ്ഥാനാർത്ഥികളെക്കുറിച്ചോ നേതാക്കളെക്കുറിച്ചോ മാന്യതയുടെ അതിരു വിടുന്നതോ, സഭ്യേതരമെന്ന് വ്യാഖ്യാനിക്കപ്പെടാവുന്നതോ ആയ ഏതു പരാമർശവും തീർച്ചയായും ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്.
പ്രസംഗിച്ച് ആവേശം കയറുമ്പോഴാണ് മിക്കവരുടെയും നാവ് നിയന്ത്റണങ്ങൾ വെടിഞ്ഞും, ഔചിത്യവും മാന്യതയും മറന്നും അരുതാത്തിടത്തേക്കെല്ലാം കത്തിക്കയറിപ്പോകുന്നത്. ഇങ്ങനെ വേലിചാടുന്ന വാക്കുകളെ വരുതിക്കു നിറുത്തുമെന്ന് ആദ്യം സ്വന്തമായൊരു പെരുമാറ്റച്ചട്ടം തിരഞ്ഞെടുപ്പു രംഗത്ത് പ്രവർത്തിക്കുന്ന ഓരോരുത്തർക്കും സ്വയമേ വേണം. നേരത്തേ പറഞ്ഞതുപോലെ, സ്വന്തം നേതാക്കൾക്കും സ്ഥാനാർത്ഥികൾക്കുമായി ഓരോ രാഷ്ട്രീയകക്ഷിയും പ്രത്യേകം പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുകയും വേണം. കുളിക്കടവിലെയോ കിണറ്റുവക്കിലെയോ സ്വകാര്യഭാഷണങ്ങളുടെ ചുവയല്ല തിരഞ്ഞെടുപ്പു പ്രചാരണ വേദികളിൽ നിന്നു കേൾക്കേണ്ടത്. വ്യക്തിമര്യാദകൾ വെടിയുന്ന നേതാവിന്റെ കക്ഷിക്ക് തന്റെ വോട്ടില്ലെന്ന് ജനവും തീരുമാനിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |