ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി കേജ്രിവാളിനെതിരെ തെളിവില്ലെന്നും മാപ്പുസാക്ഷികളുടെ മൊഴി മാത്രമാണുള്ളതെന്നും അഡ്വ. അഭിഷേക് സിംഗ്വി ഡൽഹി ഹൈക്കോടതിയിൽ വാദിച്ചു. അറസ്റ്റ് രാഷ്ട്രീയപ്രേരിതവും, ദുരുദ്ദേശ്യപരവുമാണ്. ഗ്രീക്ക് ട്രോജൻ കുതിരയുമായും, ചില മദ്ധ്യകാല രാജാക്കന്മാരുമായും മാപ്പുസാക്ഷികളെ അഭിഭാഷകൻ ഉപമിച്ചു. തുടക്കത്തിൽ കേജ്രിവാളിനെതിരെ മൊഴി ഉണ്ടായിരുന്നില്ല. ജയിലിൽ നരകയാതന അനുഭവിച്ച ചില പ്രതികളുടെ ജാമ്യാവശ്യം ഇ.ഡി എതിർത്തില്ല. അവർ പുറത്തിറങ്ങിയ ശേഷം കേജ്രിവാളിനെതിരെ മൊഴി നൽകുന്നു. അവർ മാപ്പുസാക്ഷികളുമാകുന്നു. വ്യവസായി ശരത് ചന്ദ്ര റെഡ്ഡി, വൈ.എസ്.ആർ കോൺഗ്രസ് നേതാവിന്റെ മകൻ രാഘവ് മാഗുന്ത എന്നിവരുടെ മാപ്പുസാക്ഷി മൊഴികൾ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
അതേസമയം കേജ്രിവാളിന്റെ അറസ്റ്റിൽ ജില്ലാക്കോടതികൾക്ക് മുന്നിൽ ആം ആദ്മി പാർട്ടി ലീഗൽ സെൽ അഭിഭാഷകർ ഇന്നലെ പ്രതിഷേധിച്ചു. അഭിഭാഷക പ്രതിഷേധം ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. സമരമുണ്ടായാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഹൈക്കോടതി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |