ന്യൂഡൽഹി: കുടുംബവാഴ്‌ചയെ തള്ളുന്ന ബി.ജെ.പി, അന്തരിച്ച ഡൽഹി മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാസ്വരാജിന്റെ മകൾ ബാൻസുരി സ്വരാജിനെ ( 40) ഗ്ളാമർ മണ്ഡലമായ ന്യൂഡൽഹിയിൽ പരീക്ഷിക്കുന്നു.
ഡൽഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലെ ബി.ജെ.പിയുടെ പ്രമാണിത്തം അവസാനിപ്പിക്കാൻ 'ഇന്ത്യ' ബാനറിൽ കോൺഗ്രസുമായി കൈകോർക്കുന്ന ആംആദ്‌മി പാർട്ടിക്കും ഇവിടെ പരീക്ഷണമാണ്. മാളവ്യനഗർ എം.എൽ.എയും മുതിർന്ന നേതാവുമായ സോംനാഥ് ഭാരതിയാണ് സ്ഥാനാർത്ഥി.
രാജ്യതലസ്ഥാനത്തെ പ്രധാന മണ്ഡലത്തിന്റെ ചരിത്രത്തിൽ ജയിച്ചവരും തോറ്റവരുമെല്ലാം പ്രമുഖരാണ്. കിസാൻ മസ്‌ദൂർ പാർട്ടിയെയും (1952) കോൺഗ്രസിനെയും (1957) പ്രതിനിധീകരിച്ച് ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി സുചേത കൃപലാനി, ജനതാപാർട്ടിക്കു വേണ്ടി മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി (1977, 1980), കോൺഗ്രസിനായി മുൻ പ്ളാനിംഗ് കമ്മിഷൻ ഉപാദ്ധ്യക്ഷൻ കെ.സി. പന്ത് (1984), ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി (1989, 1991), കോൺഗ്രസിനായി നടൻ രാജേഷ് ഖന്ന (1992) എന്നിങ്ങനെ നീളുന്ന എംപിമാരുടെ പട്ടിക.
1980ൽ വാജ്‌പേയി തോൽപ്പിച്ചത് കോൺഗ്രസിലെ മലയാളി സി.എം. സ്റ്റീഫനെയാണ്. 1989ൽ എൽ.കെ. അദ്വാനി രണ്ടാം സീറ്റായ ഗാന്ധിനഗറിനായി ന്യൂഡൽഹി സീറ്റ് രാജിവച്ചതിനെ തുടർന്ന് 1992ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് രാജേഷ് ഖന്ന ജയിച്ചത്. ബി.ജെ.പി സ്ഥാനാർത്ഥി ശത്രുഘ്‌നൻ സിൻഹ. 1991ൽ വീണ്ടുമെത്തിയ അദ്വാനിയോടും1996ൽ ജഗ്‌മോഹനോടും രാജേഷ് ഖന്ന തോറ്റു. 1999ൽ ജഗ്‌മോഹൻ തോൽപ്പിച്ചത് ഇന്ദിരാഗാന്ധിയുടെ വിശ്വസ്‌തൻ ആർ.കെ. ധവാനെ. കോൺഗ്രസ് തരംഗത്തിൽ 2004, 2009 വർഷങ്ങളിൽ ജയിച്ച അജയ് മാക്കനെ തോൽപ്പിച്ചാണ് 2014ലെ മോദി തരംഗത്തിൽ മീനാക്ഷി ലേഖിയിലൂടെ ബി.ജെ.പി മണ്ഡലം തിരിച്ചു പിടിച്ചത്. 2019ൽ നിലനിർത്തുകയും ചെയ്‌തു.
നിയമസഭയിൽ അരവിന്ദ് കേജ്‌രിവാളിന്റെ ആംആദ്‌മി പാർട്ടിയെ പിന്തുണച്ച വോട്ടർമാർ 2014, 2019 തിരഞ്ഞെടുപ്പുകളിൽ ഏഴ് ലോക്ഭാ മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാർത്ഥികളെയാണ് ജയിപ്പിച്ചത്. ആ ട്രെൻഡ് അവസാനിപ്പിക്കാനാണ് 2013ൽ തങ്ങളെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ആം ആദ്‌മിയുമായി കോൺഗ്രസ് കൂട്ടുകൂടുന്നത്.
വിദേശകാര്യ സഹമന്ത്രിയായും വക്താവായും തിളങ്ങിയ മീനാക്ഷി ലേഖിക്ക് പകരം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെയും പരിഗണിച്ചിരുന്നു. അവർക്ക് പകരമാണ് സുപ്രീംകോടതി അഭിഭാഷകയായ ബാൻസുരിക്ക് നറുക്ക് വീണത്. അമ്മയുടെ ഇമേജിന്റെ പിൻബലത്തോടെയാണ് രാഷ്‌ട്രീയ അരങ്ങേറ്റം. ആംആദ്‌മി പാർട്ടിയിൽ തുടക്കം മുതലുള്ള സോംഭാരതി ഡൽഹിക്കാർക്ക് സുപരിചിതനാണ്. അതിനാൽ വീറുള്ള പോരാട്ടമായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |