കണ്ണൂർ: ആയ തസ്തികയിൽ പി.എസ്.സി പരീക്ഷയിൽ ഒന്നാമതെത്തിയ പാട്യം സ്വദേശി സൗമ്യ നാണുവിന് നിയമനം ലഭിച്ചത് പെരിങ്ങോത്ത് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ. നിയമന ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോൾ അറിയുന്നത് കുട്ടികളെ കിട്ടാത്തതിനാൽ സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയിട്ടില്ലെന്ന വിവരം. പകരം നിയമനത്തിന് നിയമനാധികാരിയായ കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിലെത്തിയെങ്കിലും അധികൃതർ കൈമലർത്തി.
ജനുവരി നാലിന് നൽകിയ നിയമന ഉത്തരവിന്റെ കാലാവധി അടുത്തമാസം നാലിന് അവസാനിക്കും. അതോടെ ആറ്റുനോറ്റിരുന്ന ജോലി നഷ്ടപ്പെടുമെന്ന ആധിയിൽ കഴിഞ്ഞ മൂന്നുദിവസമായി ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരത്തിലാണ് 37കാരിയായ സൗമ്യ. നിയമനടപടിക്കും തയ്യാറെടുക്കുന്നു. ജനുവരിയിൽ തന്നെ ജോലിയിൽ പ്രവേശിക്കാനെത്തിയെങ്കിലും നടന്നില്ല. പകരം നിയമനം കിട്ടുമെന്ന പ്രതീക്ഷയിൽ ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു ഇതുവരെ.
വിവിധ വകുപ്പുകളിലെ ആയ തസ്തികയിൽ പി.എസ്.സി നടത്തിയ പരീക്ഷയിൽ രണ്ടും മൂന്നും റാങ്ക് നേടിയവർക്ക് വിദ്യാഭ്യാസ വകുപ്പിൽ നിയമനം ലഭിച്ചപ്പോഴാണ് ഒന്നാംറാങ്കുകാരിയായ സൗമ്യയുടെ ദുരവസ്ഥ. പ്രവർത്തനം തുടങ്ങാത്ത സ്കൂൾ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ളതാണ്. ജില്ലയിൽ വകുപ്പിന് കീഴിൽ മറ്റു സ്കൂളുകളില്ല. ജില്ലാതലത്തിലുള്ള പി.എസ്.സി പരീക്ഷയായതിനാൽ ജില്ലവിട്ട് നിയമിക്കാൻ വകുപ്പില്ലെന്നാണ് അധികൃതർ പറയുന്നത്.
ഒഴിവുണ്ടെന്ന് റിപ്പോർട്ട് ചെയ്തു
ഈ സ്കൂളിൽ ഒഴിവുണ്ടെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നുവെന്നാണ് പി.എസ്.സി പറയുന്നത്. തുറക്കാത്ത സ്കൂളിലേക്ക് നിയമന ഉത്തരവ് നൽകിയ ജില്ലാ പട്ടികജാതി വികസന ഓഫീസർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് സൗമ്യ. ജില്ലാ കളക്ടർക്കും മന്ത്രി കെ.രാധാകൃഷ്ണനും പരാതി നൽകി. സൗമ്യയുടെ ഭർത്താവ് അനന്തകൃഷ്ണൻ എറണാകുളത്ത് ഡ്രൈവറാണ്. പെരിങ്ങോത്ത് സ്‌കൂളിന്റെ കെട്ടിടം ഇപ്പോൾ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിനായി പട്ടികവർഗ വികസന വകുപ്പിന് കൈമാറിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |